തിരുവനന്തപുരം: സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ പരസ്യമായി വിമര്‍ശിച്ച അഡ്വ. ബി.എന്‍. ഹസ്‌കറിന് പാര്‍ട്ടി താക്കീത് നല്‍കിയതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ റെജി ലൂക്കോസ് സി.പി.എം വിട്ടു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധം പ്രതികരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഹസ്‌കറിന് നല്‍കിയെങ്കിലും, താന്‍ പറഞ്ഞത് കേന്ദ്രകമ്മിറ്റി നിലപാടാണെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹസ്‌കര്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലില്‍ ഇത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് ഹസ്‌കറിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് മുന്നറിയിപ്പ് നല്‍കിയത്. ഹസ്‌കറിന് ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറയുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി നിലപാടാണ് താന്‍ പറഞ്ഞതെന്ന് ഹസ്‌കര്‍ യോഗത്തില്‍ മറുപടി നല്‍കി. തനിക്കെതിരെ നടപടി എടുത്താല്‍ എകെ ബാലനും രാജു എബ്രഹാമും നടപടിക്ക് അര്‍ഹരാണെന്നും ഹസ്‌കര്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. പാര്‍ട്ടി ലൈനില്‍ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്. ഇടതു നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതെന്നും അഡ്വ ബിഎന്‍ ഹസ്‌കര്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളിയെയും വിമര്‍ശിച്ചതിനാണ് അഡ്വ. ബി.എന്‍. ഹസ്‌കറിന് സി.പി.എം കൊല്ലം ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ഇടതു നിരീക്ഷകന്‍ എന്ന ലേബലില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് നിര്‍ദ്ദേശിച്ചു. അതിനിടെ തനിക്കെതിരെ നടപടിയെടുത്താല്‍ എ.കെ. ബാലനും രാജു എബ്രഹാമും നടപടിക്ക് അര്‍ഹരാണെന്ന് ഹസ്‌കര്‍ യോഗത്തില്‍ തിരിച്ചടിച്ചു. കേന്ദ്രകമ്മിറ്റി നിലപാടാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിരീക്ഷകനുമായ റെജി ലൂക്കോസ് സി.പി.എം വിട്ടത്. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്കായി ശക്തമായ വാദങ്ങള്‍ ഉയര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ പിന്മാറ്റം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ്. ഇടതുപക്ഷ നിരീക്ഷകര്‍ എന്ന നിലയില്‍ ചാനലുകളില്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് തങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതെന്നാണ് ഹസ്‌കറിന്റെ പക്ഷം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ പരസ്യമാകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കള്‍.

ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇങ്ങനെ

കേരളത്തില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും നിദ്രാവ്യാധി ബാധിച്ചിരിക്കുന്നുവെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ കുറ്റപ്പെടുത്തിയത്. '1996-ലെ തെറ്റുതിരുത്തല്‍ രേഖയില്‍, ജനപ്രതിനിധികള്‍ സര്‍ക്കാര്‍ നല്‍കുന്ന കാറില്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പിണറായി വിജയന്‍ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെപോയത് വല്ലാത്ത കാപട്യമായിപ്പോയി. വെള്ളാപ്പള്ളിയുടെ നാവ് വിഷലിപ്തമാണ്. എപ്പോഴൊക്കെ ഇടതുപക്ഷം മതനേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിട്ടുണ്ടോ, അപ്പോഴേ ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ വജ്രശോഭയുണ്ടാകൂ. ആനിലപാടുകള്‍ക്ക് ഇന്ന് ജരാനര ബാധിക്കുന്നത് ആപത്കരവും ഭയാനകവുമാണ്.

മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കുന്നത് സിപിഎമ്മിന്റെ മൗനമാണ്. സിപിഐ സെക്രട്ടറി ബിനോയ് വിശ്വം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന് ആര്‍ജവത്തോടെ ആ നിലപാട് പറയാന്‍ കഴിയുന്നില്ല എന്നത് രാഷ്ട്രീയ ഇരട്ടത്താപ്പായി പരിഗണിക്കപ്പെടും.