തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പ്രമുഖരെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിനെ പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ്. കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോര്‍ജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാല്‍, ലതികാ സുഭാഷ്, കെ.പി. അനില്‍കുമാര്‍, പി.എസ്. പ്രശാന്ത്, ഡോ.പി. സരിന്‍, എ. രാമസ്വാമി, സതികുമാര്‍, റിയാസ് പഴഞ്ഞി, ബാബു ജോര്‍ജ്, ഡോ. സജി ചാക്കോ തുടങ്ങിയവരില്‍ ഒരാള്‍ പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയല്ല. ഇവരെ പരിഹസിച്ചു കൊണ്ടാണ് ചെറിാന്‍ രംഗത്തുവന്നത്.

കോണ്‍ഗ്രസില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇവര്‍ക്ക് പഴയ സ്മരണകള്‍ അയവിറക്കി കഴിയാം. ഇവരുടെ രാഷ്ട്രീയ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു -എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കോണ്‍ഗ്രസില്‍ തനിക്ക് ജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതില്‍ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങള്‍ക്കു മുമ്പേ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരു നിലപാട് തന്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

സ്വതന്ത്രരടക്കം 81 സ്ഥാനാര്‍ഥികളെ ഇന്നലെ സി.പി.എം പ്രഖ്യാപിച്ചിരുന്നു. 86 സീറ്റില്‍ ജനവിധി തേടുന്ന പാര്‍ട്ടി ഇനി അഞ്ച് സ്വതന്ത്രരെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. പ്രഖ്യാപിച്ച 81 പേരുടെ പട്ടികയില്‍ 56 ഉം സിറ്റിങ് എം.എല്‍.എമാരാണ്. പൊളിറ്റ് ബ്യൂറോയില്‍നിന്ന് പിണറായി വിജയന്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. കെ.കെ. ശൈലജ പേരാവൂരില്‍നിന്നും അഡ്വ. എ.എം. ആരിഫ് ആലുവയില്‍നിന്നും ജനവിധി തേടും. 12 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കര്‍ എ.എന്‍. ഷംസീറിനും മുന്‍ മന്ത്രി എം.എം. മണിക്കും സീറ്റില്ല. ഷംസീറിന് പകരം തലശ്ശേരിയില്‍ കരായി രാജനാണ് മത്സരിക്കുക. തളിപ്പറമ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള മത്സരിക്കും.

പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുക. ഇതടക്കം പാര്‍ട്ടി സ്വതന്ത്രര്‍ മത്സരിക്കുന്ന കൊടുവള്ളി, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, തിരൂര്‍ സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്.