നിലമ്പൂര്‍: നിലമ്പൂരില്‍, കൊട്ടിക്കലാശം കഴിഞ്ഞപ്പോള്‍, യുഡിഎഫ് ക്യാമ്പില്‍ സംസാര വിഷയമായ ഒരു കാര്യമുണ്ട്. ചാണ്ടി ഉമ്മന്റെ വോട്ടുപിടിത്തം. അച്ഛന്റെ അതേ മകന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ജനങ്ങളായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവശ്വാസം. ആള്‍ക്കൂട്ടം ചുറ്റുമില്ലാതെ ഒരുനിമിഷം പോലും ഉമ്മന്‍ ചാണ്ടിക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. ദാ, ഇപ്പോള്‍, നിലമ്പൂരില്‍, ചാണ്ടി ഉമ്മന്‍ സ്റ്റാറായതാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി മണ്ഡലത്തിലെ മൂവായിരത്തിലധികം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പ്രശംസിച്ച് ടി സിദ്ധിഖ് എംഎല്‍എ കുറിപ്പിട്ടു. അച്ഛന്റെ വഴിയിലൂടെ നടക്കുകയാണ് മകനും എന്നാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

ടി സിദ്ധിഖിന്റെ കുറിപ്പ്:

'ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ രീതി... മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിലമ്പൂരില്‍ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളില്‍... കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍... അച്ഛന്റെ വഴിയിലൂടെ മകനും... ആര്യാടന്‍ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രവര്‍ത്തനം നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു...', എന്നാണ് ടി സിദ്ധിഖ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.


പോസ്റ്റിന് താഴെ എം ലിജു അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാണ്ടി ഉമ്മനെ പ്രശംസിച്ചു.

കഠിനാധ്വാനമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നടത്തിയത്.

അഭിനന്ദനങ്ങള്‍ ചാണ്ടി


പുതുപ്പള്ളി തിരഞ്ഞെടുപ്പിലും വീട് കയറിയുളള പ്രചാരണത്തിനാണ് ചാണ്ടി ഉമ്മന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്.