തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറില്ലെന്ന് തുറന്നടിച്ചു കൊണ്ട് കെ സുധാകരന്‍ രംഗത്തുവന്നെങ്കിലും പുനസംഘടനുമായി മുന്നോട്ടു പോകാന്‍ ഹൈക്കമാന്‍ഡ് നീക്കം. കെ സുധാകരന്റെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേസമയം സുധാകരനുമാായി ഹൈക്കമാന്റ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും.

കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഫോണില്‍ ബന്ധപ്പെടാനാണ് സാധ്യത. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയശേഷം സുധാകരന്‍ നിലപാട് മാറ്റിയതും ഹൈക്കമാന്റ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ന്റിന് കടുത്ത അതൃപ്തിയുണ്ട്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നത് ഇനി വൈകിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡിനുള്ളത്.

കെ സുധാകരന്റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി വിലയിരുത്തുന്നത്. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം. എന്നാല്‍, ഇതിനെതിരെ തിരിച്ചടിക്കാന്‍ സുധാകരന്‍ രംഗത്തുവന്നാല്‍ അത് കോണ്‍ഗ്രസില്‍ തുടര്‍ വിവാദങ്ങള്‍ക്ക് വഴിവെക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരന് പകരം ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ യുവനേതാക്കള്‍ക്ക് അടക്കം എതിര്‍പ്പുണ്ട്. മുതര്‍ന്ന് പല നേതാക്കളെയും വെട്ടിയണ് സമുദായത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആന്റോ ആന്റണിയുടെയും സണ്ണി ജോസഫിന്റെയും പേരുകളിലേക്ക് എത്തിയത്. ഇവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ട്. ഇതില്‍ തന്നെ ആന്റോക്കാണ് മുന്‍തൂക്കമുള്ളതും. ഇത് ചില നേതാക്കള്‍ക്ക് കേരളത്തില്‍ അവരുടെ അധീശത്തം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.

പ്രസിഡന്റ് മാറ്റത്തെക്കുറിച്ച് ഒരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാണ് ഉണ്ടാവുന്നതെന്നും സുധാകരന്‍ ഇന്നലെ തുറന്നിച്ചിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ത്ത് മൂലക്കിരുത്താന്‍ ഒരു ഗ്രൂപ്പും കേരളത്തിലെ ഒരു നേതാവും ശ്രമിക്കുന്നുണ്ട്. ആളിനെ അറിയാം. പറയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കെ.സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാഹുല്‍ഗാന്ധിയും ചര്‍ച്ച നടത്തിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. മാറാന്‍ ആരും പറഞ്ഞിട്ടില്ലെന്നും പറയാത്തിടത്തോളം പ്രസിഡന്റായി തുടരുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയനെ ഭരണത്തില്‍ നിന്നു താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആന്റോ ആന്റണിയോ, സണ്ണിജോസഫോ അദ്ധ്യക്ഷനാവുമെന്നാണ് വാര്‍ത്ത പരന്നത്. സുധാകരനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.മുരളീധരനും സുധാകരന്‍ മാറേണ്ട ആവശ്യമില്ലെന്ന് ആന്റോആന്റണിയും ഇന്നലെ പ്രതികരിച്ചു.

ഇതിനിടെ, അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന നേതാക്കള്‍ക്കെതിരെ ആലുവ ബസ് സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണിജോസഫുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്നാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നത്. ഇതേ അഭിപ്രായം മുതിര്‍ന്ന പല നേതാക്കളും രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വൈകാതെയുണ്ടാവും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും കോണ്‍ഗ്രസിനും ശക്തിപരീക്ഷണമാണ്. എല്‍.ഡി.എഫ് പാളയം വിട്ട അന്‍വറിനും യു.ഡി.എഫ് വിജയം അഭിമാനപ്രശ്‌നമാണ്. കെ.പി.സി.സി അദ്ധ്യക്ഷ പദത്തില്‍ പെട്ടെന്നൊരു ഇളക്കിപ്രതിഷ്ഠ നടത്തിയാല്‍ അത് കുളംകലക്കലാവുമെന്നാണ് നല്ലൊരു വിഭാഗം നേതാക്കളുടെയും അഭിപ്രായം.

ഹൈക്കമാന്‍ഡിന് മുന്നില്‍ കത്തോലിക്കാ വിഭാഗം ചില നിര്‍ദ്ദേശങ്ങള്‍ വച്ചതായും സൂചനയുണ്ട്. ഇതിന് വഴങ്ങി സുധാകരനെ മാറ്റില്‍ അത് മറ്റൊരു തിരിച്ചടിയാവും. കാരണം കേരളത്തിലെ പ്രബല ശക്തിയായ ഈഴവസമുദായത്തിന് കോണ്‍ഗ്രസില്‍ ആകെ ലഭിച്ചിട്ടുള്ള പ്രധാന പദവി ഇതാണ്. നിയമസഭയില്‍ പോലും കോണ്‍ഗ്രസ് പക്ഷത്ത് അര്‍ഹമായ പ്രാതിനിധ്യമില്ല. ഈ പശ്ചാത്തലത്തിലാണ് സുധാകരനെ മാറ്റുന്നതും. അടൂര്‍ പ്രകാശിന്റെ പേര് എതിര്‍വശത്ത് ഉയര്‍ന്നപ്പോഴും അതിനെ എതിര്‍ക്കാന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.