തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തെ തള്ളി സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചു. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ അവകാശങ്ങളെ പാട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ മാത്രമേ എല്ലാ മതവിശ്വാസികള്‍ക്കും, വിശ്വാസികളല്ലാത്തവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിലപാടാണ് സിപിഐ എമ്മിനുള്ളതെന്നും സിപിഎം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയുള്ള പ്രസ്താവനയില്‍ എസ്എന്‍ഡിപി യോഗം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ഇങ്ങനെ:

എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാവണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണം. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എന്‍ഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം. എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ മാത്രമേ എല്ലാ മതവിശ്വാസികള്‍ക്കും, വിശ്വാസികളല്ലാത്തവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും, മിഷനുകളുടെ പ്രവര്‍ത്തനവും, ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ്.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്‌നത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാര്‍ടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്.

രാജ്യത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ നയങ്ങള്‍ സാധാരണ ജനങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനാണ് വര്‍ഗീയതയെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയെന്നത് കോര്‍പ്പറേറ്റ് താല്പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാതരം വര്‍ഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിര്‍ത്താനാകു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുയര്‍ത്തി മുന്നോട്ടപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ നീതീയും, മതനിരപേക്ഷതയും ആ നയത്തിന്റെ അടിസ്ഥാനവുമാണെന്ന് സിപിഎം പ്രസ്തവനയില്‍ അറിയിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനാ വിവാദം ഇങ്ങനെ:

കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നും മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നുവെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്‌ലിം കൂട്ടായ്മയായ മുസ്‌ലിംലീഗിനെ മതേതര പാര്‍ട്ടിയെന്നാണ് വിളിക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

സാമൂഹിക നീതിക്ക് വേണ്ടി സംസാരിക്കുന്ന തന്നെ വേട്ടയാടുകയാണെന്ന് എസ്എന്‍ഡിപി യോഗം കൊച്ചി യൂണിയന്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഭൂരിപക്ഷങ്ങള്‍ക്ക് ഒന്നുമില്ല. തന്നെ ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയും. കാന്തപുരം അടക്കം മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലേയെന്നും വെള്ളാപ്പള്ളി. പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് വി.ഡി സതീശന്‍. സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് വെള്ളാപ്പള്ളി പറയുന്നത്. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് പിണറായിയുടെ നരേറ്റീവെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളി പച്ചയ്ക്ക് വര്‍ഗീയതപറയുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹത്തില്‍ സ്പര്‍ദ്ധ വരും, ഇത് ഉത്തരേന്ത്യ അല്ല. ഇങ്ങനെ പറയാമോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിവാദങ്ങള്‍ക്കിടെ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ അടക്കം രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തിയിരുന്നു.