തിരുവനന്തപുരം: സംസ്ഥാന സിപിഎമ്മിലെ അവസാനവാക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളിലും മറുവാദം ഉയരുന്നുത്ത് പാര്‍ട്ടി ഒരു നിര്‍ണാക ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ്. തദ്ദേശത്തിലെ തോല്‍വിയോടെയാണ് മുഖ്യമന്ത്രിക്കിതെരെ ചോദ്യമുയിര്‍ത്താന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് നാവ് പൊന്തിയത്. ഇന്നലെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അപ്രീതീക്ഷമായി പിണറായിസത്തിനെതിരെ ചോദ്യമുയര്‍ന്നത് ഒരു സൂചനയായി വിലയിരുത്തുന്നവര്‍ ഏറെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി തന്നെ നയിക്കണോ എന്ന ചോദ്യം ഭാവിയില്‍ ഉയരുമോ എന്നു കൂടി കണ്ടറിയണം.

പിണറായിയുടെ ഒറ്റയാന്‍ പോക്കാണ് തദ്ദേശത്തില്‍ തിരിച്ചടിയായതെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിക്കുകന്നവരുണ്ട്. പി എം ശ്രീയില്‍ പാര്‍ട്ടിയെയും മുന്നണിയെയും ഇരുട്ടില്‍ നിര്‍ത്തിയാണ് പിണറായി തീരുമാനം കൈക്കൊണ്ടത്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. വിസി നിയമന വിഷയത്തിലെ ഈഒത്തു തീര്‍പ്പ് പാര്‍ട്ടിയെ അറിയിക്കാതെയായിരുന്നു. ഇതിലാണ് ഇന്നലെ സെക്രട്ടറിയേറ്റില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്.

അതേസമയം ഒത്തുതീര്‍പ്പ് വേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയാണ് പറഞ്ഞത്. എന്നാല്‍, ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധംകൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതില്‍നിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും പറഞ്ഞ് ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തെ എതിര്‍ത്തു. പിഎംശ്രീയില്‍ ഒപ്പിട്ട അനുഭവവും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഒത്തുതീര്‍പ്പിലെത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് വിഷയം ഉന്നയിച്ചത്. ഇതിനുമുന്‍പുതന്നെ, മന്ത്രിമാരായ പി. രാജീവിനെയും ആര്‍. ബിന്ദുവിനെയും മുഖ്യമന്ത്രി ലോക്ഭവനിലേക്കയച്ച് ഒത്തുതീര്‍പ്പിനുള്ള ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഏതൊക്കെ ഉപാധിയിലാണ് സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പുണ്ടാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടില്ല. ചര്‍ച്ചയുമുണ്ടായില്ല.

സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയില്‍നിന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാളെ ഗവര്‍ണര്‍ നിയമിക്കണമെന്നായിരുന്നു ആദ്യം സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കാതിരുന്ന ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി വിമര്‍ശിച്ചതാണ്. സമവായത്തിലെത്തിയില്ലെങ്കില്‍ വി.സി. നിയമനനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി കോടതി അതിനുള്ള നടപടികളിലേക്ക് കടന്നിരുന്നു. ഇങ്ങനെ വി.സി. നിയമനത്തില്‍ സര്‍ക്കാരിന് പൂര്‍ണമേല്‍ക്കൈ ലഭിക്കാനിടയുള്ള ഘട്ടത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിലാണ് സിപിഎമ്മില്‍ എതിര്‍പ്പുള്ളത്.

മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ബിജെപി ബന്ധമുള്ള ആര്‍ക്കെങ്കിലും നിയമനം നല്‍കണമെന്ന താത്പര്യം തനിക്കില്ലെന്നും വി.സി. നിയമനം ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് നടത്തേണ്ടതെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. പേരുകളിലേക്ക് വന്നപ്പോള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിനില്‍ക്കുന്ന ഡോ. സിസാ തോമസിനെ നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സജി ഗോപിനാഥിന്റെ പേര് മന്ത്രിമാര്‍ നിര്‍ദേശിച്ചു. എന്നാല്‍, അവിടെ നടന്ന ക്രമക്കേടുകളില്‍ ഓഡിറ്റ് നടക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പേര് അംഗീകരിക്കാന്‍ ഗവര്‍ണറും തയ്യാറായില്ല.

ഇതിനുശേഷമാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. സജി ഗോപിനാഥിന് നിയമനം നല്‍കാന്‍ സിസയുടെ പേരില്‍ വഴങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചു. അങ്ങനെയാണ് ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പുണ്ടായത്.

രണ്ടുവര്‍ഷത്തിലേറെയായി സിപിഎമ്മും സര്‍ക്കാരും സിസയ്‌ക്കെതിരേ കര്‍ക്കശ നിലപാടിലായിരുന്നു. ഇപ്പോള്‍ നിയമനമുള്‍പ്പെടെ സുപ്രീംകോടതിയിലെത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നതും മുഖ്യമന്ത്രി അതിന് മുന്‍കൈ എടുക്കുന്നതും എന്തിനാണെന്ന് ചോദ്യമാണ് സിപിഎം നേതാക്കള്‍ക്കിടയിലും ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നീക്കം ഇടതു ഹിന്ദുത്വ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്. പ്രതിപക്ഷവും വിഷയം ആയുധമാക്കുമെന്ന് ഉറപ്പാണ്.