കണ്ണൂര്‍ : കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ. സുധാകരന്‍ എം.പി. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം നൂറല്ല 110 ശതമാനം ഉറപ്പാണ് കണ്ണൂരില്‍ മത്സരിക്കുമെന്നത്. ഈ കാര്യത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം വരട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിങ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് നേരത്തെ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ മത്സരിച്ചാല്‍ സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് കനഗോലു റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ. സുധാകരന് മാത്രം എം.പിയെന്ന നിലയില്‍ ഇളവ് നല്‍കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തു തന്നെയായാലും ഈ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് നേരത്തെ കെ.സുധാകരന്‍ എം.പി പ്രതികരിച്ചിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്ന പള്ളി തന്നെയാണ് സിറ്റിങ് എം.എല്‍.എ. രണ്ടു തവണ വിജയിച്ച കടന്നപ്പള്ളി തന്നെ ഇക്കുറിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. മുന്‍ മേയര്‍ ടി. ഒ മോഹനന്‍, അമൃതാ രാമകൃഷ്ണന്‍, മുഹമ്മദ് ഷമ്മാസ്, ഷമാ മുഹമ്മദ് തുടങ്ങിയവരുടെ പേരാണ് കോണ്‍ഗ്രസില്‍ സാദ്ധ്യതാ ലിസ്റ്റിലുള്ളത്.

എന്നാല്‍ കണ്ണൂരിലെ ഏറ്റവും കരുത്തനായ കെ. സുധാകരനെ പിണക്കി കൊണ്ടു ഒരു സ്ഥാനാര്‍ത്ഥിനിര്‍ണയം കെ.പി സി.സി ക്ക് ദുഷ്‌കരമാണ്. തന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രമാണ് സുധാകരന്‍ നടത്തുന്നതെന്ന വിലയിരുത്തലുമുണ്ട്. കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വരാനും സാദ്ധ്യതയേറെയാണ്.