ന്യൂഡല്‍ഹി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി വീണ്ടും ചര്‍ച്ച നടത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കെ സുധാകരന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. സുധാകരന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തീരുമാനത്തിനായി കാത്തിരിക്കാനാണ് കെ സി വേണുഗോപാല്‍ കെ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ് സുധാകരന്‍. ബാധ്യത രഹിത സര്‍ട്ടിഫിക്കേറ്റിനായി കെ സുധാകരന്‍ സ്ഥാന പ്രോട്ടോക്കോല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കി. കെ. സുധാകരന് മാത്രം ഇളവു നല്‍കുന്നത് പരിഗണിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം. സുധാകരന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് നീക്കം. ഇന്നലെ രാത്രി കെ.സുധാകരന്റെ ഫ്‌ലാറ്റിലെത്തി സംസാരിച്ച കെ.ിസി വേണുഗോപാലിനോടും സുധാകരന്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു.

അതേസമയം 36 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാംപട്ടിക പുറത്തിറക്കിയേക്കും. നിലവിലെ പട്ടികയില്‍ കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ പേരില്ല. അതേസമയം തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ പരിഗണിക്കുമെന്ന് സൂചന. ഉദുമയില്‍ പ്രദീപ് കുമാറിന്റെ പേരാണ് ഉയരുന്നത്. അതേസമയം, എല്‍ദോസ് കുന്നപ്പള്ളിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

കാസര്‍കോട് ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.

ഇരുമണ്ഡലങ്ങളിലും കലഹം തീര്‍ന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ വൈകല്‍. അതേസമയം, എല്‍ദോസ് കുന്നപ്പള്ളിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ഇന്നത്തോടെ ഏതാണ്ട് മുഴുവന്‍ സീറ്റുകളിലും ആളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആര്‍എസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റില്‍ ആര്‍എസ്പി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും.

ആര്‍എസ്പി കഴിഞ്ഞ പ്രാവശ്യം 5 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണയും 5 സീറ്റുകളില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പി കോണ്‍ഗ്രസിന് വിട്ടുനല്‍കി. പകരം പയ്യന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയിട്ടുണ്ട്. ആ സീറ്റില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പകരം സിപിഎം വിമതനായ വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനാണ് ആര്‍എസ്പിയുടേയും യുഡിഎഫിന്റെയും തീരുമാനം.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിന് പിറവം, സിഎംപിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലവും, കെഡിപിയിലെ മാണി സി കാപ്പന് പാലാ മണ്ഡലവും നല്‍കും. ആര്‍എംപിക്ക് വടകരയും നല്‍കിയിട്ടുണ്ട്. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറും മത്സരിക്കും. സ്വതന്ത്രരെ പിന്താങ്ങുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനമെടുക്കുമെന്നും വിഡി സതീശന്‍ അറിയിച്ചു.

ചാത്തന്നൂര്‍ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ അവര്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് സീറ്റ് തിരിച്ചു തന്നു. അതില്‍ ഫോര്‍വേഡ് ബ്ലോക്കിനും ജി ദേവരാജനും നന്ദി അറിയിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഫോര്‍വേഡ് ബ്ലോക്കിനോട് യുഡിഎഫ് പൂര്‍ണമായ നീതി പുലര്‍ത്തും. ഇതു വാക്കാണ്. രാജ്യസഭാ സീറ്റ് ആയിരിക്കുമോ എന്നതൊന്നും പറയാന്‍ താനാളല്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.