ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. കെ സുധാകരനെ വിശ്വാസത്തിലെടുത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ പകരമുയര്‍ത്തുന്ന പേരുകള്‍ അണികളില്‍ ആവേശം ഉയര്‍ത്താന്‍ പോന്നതല്ലെന്നതിനാല്‍ സുധാകരനെ അനുകൂലിക്കുന്നവര്‍ കടുത്ത അമര്‍ഷത്തിലാണ്. ആന്റോ ആന്റണിയോ സണ്ണി ജോസഫ് എംഎല്‍എയോ പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം. പല പേരുകളും ചര്‍ച്ച ചെയ്ത ശേഷം ആ പേരിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം എത്തുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴില്‍ വേണമെന്ന ധാരണയിലാണ് നേതൃത്വത്തിന്റെ നീക്കങ്ങളെന്നാണ് സൂചനകള്‍. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തിയ സുധാകരനോട് ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നേതൃമാറ്റത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി. കെ സുധാകരനെ പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിഗണിക്കുന്നുണ്ട്. പദവിയില്‍ നിന്നു മാറ്റുന്ന കാര്യത്തില്‍ സുധാകരന്റെ അടുത്ത അനുയായികള്‍ക്ക് അമര്‍ഷമുണ്ട്.

ഇതു പരസ്യ പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ സുധാകരനെ കൂടി അനുനയിപ്പിച്ചും വിശ്വാസത്തിലെടുത്തുമുള്ള നേതൃമാറ്റമാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഇന്നലത്തെ കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരനെ യാത്രയാക്കാന്‍ ഖര്‍ഗെ ഒപ്പം വസതിക്കു പുറത്തേക്കുവന്നതും അസാധാരണ കാഴ്ചയായി. അധ്യക്ഷപദവിയിലെ മാറ്റം ചര്‍ച്ചയായില്ലെന്നാണ് സുധാകരന്റെ അടുപ്പക്കാര്‍ നല്‍കുന്ന വിശദീകരണം.

ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് ഇരുനേതാക്കളെയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സണ്ണി ജോസഫിന്റെ പേരിന് കത്തോലിക്കാ സഭയ്്ക്ക് താല്‍പ്പര്യമുണ്ട്. സുധാകരന്‍ അനൂകൂലി കൂടിയാണ് അദ്ദേഹം.

സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കണ്‍വീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.

ആരോഗ്യപ്രശ്നങ്ങളാല്‍ എല്ലായിടത്തും ഓടിയെത്താന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെ മറ്റാന്‍ നീക്കം നടക്കുന്നത്. ജനപിന്തുണയില്‍ മുന്നിലുള്ള നേതാവെങ്കിലും കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കുന്നില്ല. ഈ ആക്ഷേപം നേതാക്കള്‍ക്കിടിയില്‍ ശക്തമാണ്. കെപിസിസി അധ്യക്ഷന് ഊര്‍ജ്ജ്വസ്വലമാകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കണ്ണൂര്‍ എംപിയെന്ന നിലയില്‍ കണ്ണൂരിലാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇതിനിടെയാണ് ആരോഗ്യ പ്രശ്നങ്ങളും അലട്ടിയതോടെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കാതെ വരുന്നത്.

എന്നാല്‍, ചെന്നിത്തലയും തരൂരും കെ മുരളീധരനും അടക്കമുള്ളവര്‍ നേതൃമാറ്റത്തെ ഇപ്പോഴും അനുകൂലിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബെന്നി ബെഹനാന്‍ റോജി ജോണ്‍ എന്നീ പേരുകള്‍ക്കാണ് പരിഗണന നല്‍കിയത്. എന്നാല്‍ യാക്കോബായ സഭക്കാരനായ ബെന്നിയെ അധ്യക്ഷനാക്കിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്ന ഓര്‍ത്തഡോക്സ് വോട്ടുകള്‍ കൈമോശം വരുന്ന സ്ഥിതിയെ ഹൈക്കമാന്‍ഡ് ഭയന്നു. ഇതോടയാണ് മറ്റു പേരുകളിലേക്ക് നേൃത്വം കടന്നത്. റോജി എം ജോണ്‍ വളരെ ജൂനിയറാണ് എന്നതായിരുന്നു പ്രശ്നം. കേരളത്തിലെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നതിനെ തുടര്‍ന്നാണ് ആ പേരിലേക്ക് എത്താതിരുന്നത്.

മുതിര്‍ന്ന നേതാക്കളിലേക്ക് ചര്‍ച്ചകള്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പു കഴിയും വരെയെങ്കിലും പി ജെ കുര്യന്റെ പേര് ഉയര്‍ന്നിരുന്നു. ഇതോടൊപ്പം ഉയര്‍ന്ന ജോസഫ് വാഴയ്ക്കന്റെ പേരില്‍ തുടക്കത്തില്‍ തന്നെ വെട്ടി. കെ സി ജോസഫിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍, വീണ്ടും എ ഗ്രൂപ്പ് സജീവമാകും എന്നത് മുന്നില്‍ കണ്ട് ആ പേരും തുടക്കത്തില്‍ തന്നെ വെട്ടി. എല്ലാ ക്രൈസ്തവ നേതാക്കളുമായി ബന്ധമുള്ള പി ജെ കുര്യന്റെ പേരിനോട് എതിര്‍പ്പുയര്‍ത്തിയത് രാഹുല്‍ ഗാന്ധി തന്നെയാണ്. പി ജെ കുര്യന്‍ മുന്‍പ് നരേന്ദ്ര മോദിയുമായി രാഷ്ട്രീയത്തിന് അതീതമയാി അടുപ്പമുണ്ടായിരുന്നതും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും ബിജെപി പിന്തുണക്കാന്‍ ഒരുങ്ങിയതുമെല്ലാമാണ് രാഹുലിന്റെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് സൂചനകള്‍.

സംസ്ഥാനത്തെ സാമുദായക സമവാക്യം പരിഗണിച്ച് ഈഴവ പ്രാതിനിത്യം നിലനിര്‍ത്താന്‍ അടൂര്‍ പ്രകാശിന്റെ പേരാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. നേതൃത്വവുമായി അടൂര്‍പ്രകാശ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. മികച്ച സംഘടകനാണെങ്കിലും അടൂര്‍ പ്രകാശ് അബ്കാരിയാണെന്ന ആരോപണമുയര്‍ന്നതോടെയാണ് അദ്ദേഹത്തിന് വെട്ടേറ്റത്. ഈ വിഷയത്തില്‍ വി എം സുധീരനാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ സുധീരന്‍ നേതൃത്വത്തെ എതിര്‍പ്പ് അറിയിക്കുകയാണ് ഉണ്ടയത്. യുഡിഎഫ് സര്‍ക്കാറിനെ വിവാദത്തില്‍ ചാടിച്ച വിവാദ വ്യവസായി ബിജു രമേശിന്റെ അടുത്ത ബന്ധു എന്നതും തിരിച്ചടിയായി. മുമ്പ് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒരു തീരുമാനവും ഉരിത്തിരിഞ്ഞില്ല.

ഇതിനൊക്കെ ഒടുവിലാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് സജീവ പരിഗണനയിലായത്. മുമ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ആന്റോ കെ.പി.സി.സി സെക്രട്ടറിയായും കോട്ടയം ഡി.സി.സി അദ്ധ്യക്ഷനായും ചുമതല വഹിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടമായും രാഹുല്‍ ഗാന്ധിയുമായും അടുപ്പമുണ്ട് താനും. ഒപ്പം കത്തോലിക്കാ സഭയ്ക്കും പ്രിയങ്കരനാണ്.

അതുകൊണ്ട് തന്നെ നിലവില്‍ 67 വയസുള്ള ആന്റോ ആന്റണിയുടെ പേരിലേയ്ക്ക് ദേശീയ നേതൃത്വം എത്തിയത്. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയ്ക്ക് കെ.പി.സി.സിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നുള്ള പരാതിയും ആന്റോയിലൂടെ പരിഹരിക്കാമെന്നാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രബല വിഭാഗത്തിന് കടുത്ത എതിര്‍പ്പാണുള്ളത്.