കൊച്ചി: നിലമ്പൂരിലെ പരാജയത്തിനിടയിലും തനിക്ക് ചില ആഹ്ലാദങ്ങള്‍ ഉണ്ടെന്ന് എം സ്വരാജ്. എല്‍ഡിഎഫിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകര്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ടെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

'എല്‍ഡിഎഫിന്റെ പരാജയവും യുഡിഫിന്റെ വിജയവും തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു....സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ഒരുമിച്ച് അക്രമിക്കുന്നുവെങ്കില്‍

അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല'- സ്വരാജ് കുറിച്ചു

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍.....

തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയില്‍പ്പെട്ട പ്രതികരണങ്ങളില്‍ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.

LDFന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വര്‍ഗീയവിഷ വിതരണക്കാരി മുതല്‍ RSS ന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ സകല വര്‍ഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.

RSS ന്റെ സ്വന്തം സ്ഥാനാര്‍ത്ഥി താമര അടയാളത്തില്‍ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകര്‍ക്കുകയാണ്.

ഇക്കാര്യത്തില്‍ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തില്‍ ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.

LDFന്റെ പരാജയം / UDF വിജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.

ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം .

ഒരേ സമയം ഹിന്ദുത്വ താലിബാനും

ഇസ്ലാമിക സംഘപരിവാരവും കൈകോര്‍ത്തു നിന്ന്

അക്രമിക്കുന്നുവെങ്കില്‍ ,

സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ഒരുമിച്ച് അക്രമിക്കുന്നുവെങ്കില്‍

അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.