പാലക്കാട്: പി വി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫ്. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അതേ സമയം അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡി.എം.കെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു അനുനയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ പുനരാലോചന ഉണ്ടാവില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. അതേസമയം അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ അത് സ്വീകരിക്കാമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

പാലക്കാടും ചേലക്കരയിലും അന്‍വര്‍ ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഡി.എം.കെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാമെന്നും പകരം ചേലക്കരയില്‍ യുഡിഎഫ് രമ്യ ഹരിദാസിനെ പിന്‍വലിക്കണണെന്നായിരുന്നു അന്‍വര്‍ മുന്നോട്ടുവെച്ച സമവായ ഫോര്‍മുല. എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നും അന്‍വര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ അതില്‍ ചര്‍ച്ചകളില്ലെന്നാണ് യുഡിഎഫ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പി. വി അന്‍വറിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ് നീക്കം. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നു.

നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യുമെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. മതേതരചേരികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് താന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അന്‍വര്‍ വിശദീകരിച്ചു.