ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക വിതരണം ആരംഭിച്ച ആദ്യ ദിനം തന്നെ വണ്ടന്‍മേട് പഞ്ചായത്തില്‍ വന്‍ വിവാദം. നോമിനേഷന്‍ ഫോമുകള്‍ ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനു മുന്‍പ് പഞ്ചായത്ത് സെക്രട്ടറിയുടെ കൈയില്‍ നിന്ന് ഏറ്റുവാങ്ങി 'ഉദ്ഘാടനം' ചെയ്ത ചിത്രം പ്രചരിച്ചതോടെ ഒരു പഞ്ചായത്തംഗം വെട്ടിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ രാജാ മാട്ടുക്കാരനാണ് വിവാദത്തില്‍പ്പെട്ടത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഒരു ജനപ്രതിനിധി ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഈ രീതിയില്‍ ഇടപെട്ടത് ഗുരുതരമായ ചട്ടലംഘനമാണ് എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ ശ്രദ്ധയും നിഷ്പക്ഷതയും പാലിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്നും ചോദ്യമുയരുന്നുണ്ട്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്കിയിട്ടുണ്ട്. വണ്ടന്‍മേട്ടിലെ തെരഞ്ഞെടുപ്പ് രംഗത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായി ഈ വിവാദം മാറിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്ക് വഴിവെച്ചേക്കാം.