ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമെന്ന് വിവരം. ഡല്‍ഹിയിലെത്തിയ കേരളത്തിലെ നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. മധുസൂദന്‍ മിസ്ത്രിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യോഗം ചേരാന്‍ കഴിയാത്തതാണ് കാലതാമസത്തിന് കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി

അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക 24 മണിക്കൂറിനുള്ളില്‍ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് വി ഡി സതീശന്‍ പൊട്ടിത്തെറിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശന്‍ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക 24 മണിക്കൂറിനുള്ളില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം 24 മണിക്കൂര്‍ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. തെറ്റായ വാര്‍ത്തകള്‍ നല്‍കി നിങ്ങളുടെ വിശ്യാസിത കളയരുതെന്നായിരുന്നു രോഷത്തോടെ സതീശന്‍ പ്രതികരിച്ചത്. ഡല്‍ഹിയില്‍ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകകള്‍ക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചത്.

തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും പ്രതികരിച്ചു. ഇന്ന് യോഗം ചേര്‍ന്നിട്ടില്ലെന്നും മധുസൂദന്‍ മിസ്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് യോഗം ചേരാനാകത്തതെന്നും നേതാക്കള്‍ വിവരിച്ചു. നാളെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. എംപിമാര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളില്‍ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാന്‍ഡാണ് എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

അത്തരത്തില്‍ ഒരു തീരുമാനം വരുന്നതുവരെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. എന്നാല്‍ മത്സരിക്കാനുള്ള നീക്കത്തിലാണ് എംപിമാര്‍ എന്നാണ് വിവരം. കേരള ഹൗസില്‍ നിന്ന് അടൂര്‍ പ്രകാശ് നോണ്‍ലയബിലിറ്റി സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാര്‍ മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുകയാണ്. എംപിമാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞില്ല.

ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. ആദ്യഘട്ട പട്ടികയില്‍ 60 ല്‍ ഏറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. കെ സുധാകരന്‍ നാളെ ഡല്‍ഹിയില്‍ എത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.