കോട്ടയം: കെപിസിസി പുനസംഘടനയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത വിമര്‍ശനങ്ങള്‍ ശമിച്ചു വരവേ കെപിസിസി അധ്യക്ഷനെ വിമര്‍ശിച്ചു ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. ഓര്‍ത്തഡോക്‌സ് സഭ ഉന്നയിച്ച വിഷയങ്ങളെ തള്ളിപ്പറഞ്ഞതിലുള്ള അമര്‍ഷമാണ് സഭ കെപിസിസി അധ്യക്ഷനെ വിമര്‍ശിച്ചതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.

സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ സഭകള്‍ അല്ല തീരുമാനിക്കുന്നത് എന്ന സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനാണ് മറുപടി. കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണമെന്നത് പൗരന്മാരുടെ സ്വപ്നം. അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരമാണെന്ന് ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ സഭകള്‍ തുറന്നു പറയും. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കില്‍ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് ചിലര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ ഇത് മേഘവിസ്‌ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ലെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു.

പിസിസി പുനഃസംഘടനയ്ക്കെതിരെ ഓര്‍ത്തഡോക്സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രംഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പുനഃസംഘടനയില്‍ വ്യക്തികള്‍ക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

പുനഃസംഘടനയില്‍ പരാതികള്‍ ഉണ്ടാകാം. പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്ന കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തന്റെ കണ്‍സെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തന്റെ കണ്‍സെപ്റ്റ്. കുറേ താല്‍പര്യങ്ങള്‍ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താന്‍ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലരെയും ഉള്‍ക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ടന്നാണ് ഓര്‍ത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നേരത്തെ പ്രതികരിച്ചിരുന്ു. ഞ്ഞത്. ചാണ്ടി ഉമ്മന്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രതികരണം. സഭാംഗങ്ങള്‍ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ടെന്നും അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും തങ്ങളുടെ യുവതയാണെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. സഭയുടെ യുവജന സംഘടന സംഘടിപ്പിച്ച പ്രഗതി പരിപാടിയിലായിരുന്നു പ്രതികരണം.

'ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ട. അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതംവെച്ച് കളിക്കാറില്ല. ഇന്ന സഭക്കാരാണ് എന്ന് പറയാറില്ല. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കളുണ്ട്. ഈ ചെണ്ടയില്‍ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. ഒരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ സ്വരം മാറാന്‍ സാധ്യതയുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്': ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തെ ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള സണ്ണി ജോസഫിലേക്ക് സ്ഥാനം എത്തിയതെന്ന് 21 വര്‍ഷത്തിന് ശേഷമാണ് ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാള്‍ കെപിസിസി അധ്യക്ഷനാകുന്നത്.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ 1.7 ലക്ഷം വോട്ട് നേടി രണ്ടാമത് എത്തിയ അബിന്‍ വര്‍ക്കിയെ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് ശേഷമുള്ള പുനഃസംഘടനയില്‍ മാറ്റി നിര്‍ത്തി 19000 വോട്ട് നേടിയ ഒ ജെ ജനീഷിനെ നിയമിച്ചത് സാമുദായിക സമവാക്യം പരിഗണിച്ചാണ് എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ക്രിസ്ത്യാനി ആയതാണോ തന്റെ കുഴപ്പം എന്ന് തനിക്ക് അറിയില്ല എന്ന് അബിന്‍ വര്‍ക്കി പ്രതികരിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസും പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു എന്നും നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്‌സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപന്‍ പറഞ്ഞു.

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എക്സിറ്റ് അടിച്ചിരുന്നു ചാണ്ടി ഉമ്മന്‍. പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെയും ചാണ്ടി ഉമ്മന്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും താന്‍ ഉണ്ടായിരുന്നെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ല. ഫോണ്‍ പ്രശ്നമായിട്ടാണെന്നും ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്റെ അഭിപ്രായം പാര്‍ട്ടിവിരുദ്ധമായിരുന്നില്ലെന്നും തന്നെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അബിന്‍ വാര്‍ക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞ ശേഷം പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.