പാലക്കാട്: ഇന്നലെ വരെ തമ്മില്‍ പോരടിച്ചതെല്ലാം മറന്നേക്കൂ.. ഇനി നമ്മള്‍ ഒറ്റക്കെട്ടാണ്.. എന്നാണ് പാലക്കാട്ടെ ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ ലൈന്‍. ഏതാനം ദിവസമായിട്ടേയൂള്ള ഡോ. പി സരിന്‍, സഖാവ് സരിന്‍ ആയിട്ട്. സൈബറിടത്തില്‍ പരസ്പ്പരം പോരടിച്ചവര്‍ ഇപ്പോള്‍ ഉറ്റ ചങ്ങാതിമാരായി പ്രചരണത്തില്‍ സജീവമായി നിറയുകയാണ്.

സിപിഎം ജില്ലാ കമ്മറ്റി ഓഫിസില്‍ എത്തിയപ്പോള്‍ മുതല്‍ പ്രവര്‍ത്തകരും നേതാക്കളും സരിനെ തങ്ങളുടെ സ്വന്തം നേതാവായാണ് കണക്കാക്കുന്നത്. പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ സരിനെ അവതരിപ്പിച്ചിരിക്കുന്നത് 'സരിന്‍ ബ്രോ' എന്ന നിലയിലാണ്. ഇന്നലവെ റോഡ് ഷോയോടെയാണ് സരിന്‍ മണ്ഡലത്തില്‍ സജീവമായത്.

ഈ ഷോക്ക് ഒടുവില്‍ സൈബറിടത്തിലൂടെ പുറത്തുവന്ന ഒരു വീഡിയോയും വൈറലാണ്. ഒരു പാത്രത്തില്‍ നിന്ന് ബിരിയാണി കഴിക്കുന്ന പി സരിനും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും ഉള്‍പ്പെട്ടതാണ് ഈ വീഡിയോ. നേരത്തെ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ സരിനും ഇടതുപക്ഷത്തിന്റെ യുവജന സംഘടനാ നേതാക്കളും നിരന്തരം സൈബറിടത്ത് ഏറ്റുമുട്ടിയിരുന്നു. ഇതോടെ ഈ വീഡിയോയിലെ കൗതുകവും വര്‍ധിച്ചു.

വീഡിയോ കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ അവരുടെ രോഷവും പങ്കുവെച്ചു. സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ചിലര്‍ വെള്ളിമൂങ്ങയിലെ മാമച്ചന്‍ ലൈന്‍ അടക്കം ഓര്‍മ്മിപ്പിച്ചു രംഗത്തുവന്നു. അതൊന്നും കൂസാരെയാണ് സരിന്റെ പ്രചരണം മുന്നോട്ടു പോകുന്നത്. ഒരാള്‍ അതുവരെ പറഞ്ഞിരുന്ന രാഷ്ട്രീയത്തെ പിന്തള്ളിക്കൊണ്ട് സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ചങ്ക് പറിച്ചുകൊടുത്തും അതിനൊപ്പം നില്‍ക്കണമെന്ന് പറയുന്ന പ്രത്യയശാസ്ത്രമാണിത്. അതാണ് പ്രത്യയശാസ്ത്രത്തിന്റെ ആത്മാര്‍ത്ഥത. എല്‍.ഡി.എഫിന്റെ അടിത്തറ ഇളകാതെ നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അത് തനിക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞെന്നും സരിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനറായിരുന്ന സരിന്‍ രണ്ട് ദിവസം മുമ്പാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ എതിര്‍ത്ത് രംഗത്തെത്തിയ സരിന്‍ കോണ്‍ഗ്രസ്-ബി.ജെ.പി. ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ സരിനെ വെള്ളിയാഴ്ചയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

'ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പാലക്കാട് നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുന്നതിന്റെ തുടക്കമാണ കണ്ടതെന്നും നിങ്ങള്‍ക്ക് പറയാനുള്ള പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഞങ്ങള്‍ ഒപ്പമുണ്ടാകും എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. അത് ജനങ്ങള്‍ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും സരിന്‍ അവകാശപ്പെട്ടു. എന്തായാലും ഇടതു മുന്നണി നേതാക്കളുമായി ബിരിയാണി പങ്കിട്ടു കഴിക്കുന്ന സൗഹൃദം തുടരട്ടെ എന്ന് ആശംസ നേര്‍ന്നവരും കുറവല്ല.