നിലമ്പൂര്‍: ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ പോത്തുക്കല്ലില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഇസ്രായേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ നമ്മള്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ തെളിമയാര്‍ന്ന നിലപാടാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് നെറിക്കെട്ട ആക്രമണമാണെന്നും അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് അവര്‍ക്കെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

'ഇസ്രായേലുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു നമ്മള്‍. നമ്മുടെ പാസ്‌പോര്‍ട്ടുകളില്‍ ഇസ്രായേലിലേക്ക് പോകാന്‍ അനുമതിയില്ല എന്ന് അടയാളപ്പെടുത്തുമായിരുന്നു. അതായിരുന്നു നമ്മള്‍ക്കുള്ള ബന്ധം. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂര്‍ണമായും ഫലസ്തീനൊപ്പമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ കൂടെ യാസര്‍ അറാഫത്ത് കൂടെ നിന്നത് അന്നത്തെ ലോകം ഏറ്റവും അധികം ശ്രദ്ധിച്ച കാര്യമായിരുന്നു. ആരാ മാറ്റിയത് ആ നയം. എന്തുകൊണ്ടാണ് മാറ്റിയത്. കോണ്‍ഗ്രസിന് പിന്നീട് വലിയതോതിലുള്ള മാറ്റം വന്നു. മൂല്യശോഷണം സംഭവിച്ചു.

സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരായിരുന്നു ഇന്ത്യ ഗവണ്‍െമന്റ്. ചേരിചരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അതുകൊണ്ടാണ്. അതുകൊണ്ടാണ് അന്നത്തെ മൂന്നാംലോക രാഷ്ട്രങ്ങളാകെ ഇന്ത്യക്കൊപ്പം നിന്നത്. നമ്മുടെ സാമ്പത്തികശേഷിയോ ആയുധബലമോ കണ്ടല്ലായിരുന്നു. നയത്തിന്റെ ഭാഗമായിരുന്നു. അതിനെല്ലാം മാറ്റം വന്നു. അമേരിക്കയുടെ സമ്മര്‍ദത്താല്‍ ഇസ്രായേലുമായി ചങ്ങാത്തം ഉണ്ടാക്കുന്നു. പിന്നീട് ബി.ജെ.പിയും അവരെയും നയിക്കുന്ന ആര്‍.എസ്.എസും ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ്. അവര് തമ്മില്‍ ആ തരത്തിലുള്ള ബന്ധമാണ്. കോണ്‍ഗ്രസ് തുറന്ന വഴിയില്‍ നല്ലതുപോലെ ബി.ജെ.പി സഞ്ചരിക്കുന്നു. ഇപ്പോള്‍ വലിയതോതിലുള്ള ആയുധം ഇസ്രായേലില്‍ നിന്ന് വാങ്ങിക്കൂട്ടുന്നു.

ഇത് എവിടെ എത്തിക്കും. ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ പ്രമേയങ്ങള്‍ വന്നപ്പോള്‍ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റുരാഷ്ട്രങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അപലപിക്കാന്‍ ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ല. ആ പ്രമേയത്തിനൊപ്പം നില്‍ക്കാന്‍ നമ്മുടെ രാജ്യത്തിന് സാധിച്ചില്ല. ഒന്നിലധികം തവണ ഇതേ നിലപാട് നാം കണ്ടു. ഇസ്രായേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ നമ്മള്‍ കണ്ടു. ഇപ്പോള്‍ നെറിക്കെട്ട ആക്രമണമാണ് ഇറാന് നേരെ നടത്തിയത്. ഇസ്രയേല്‍ ലോക പൊലീസ് ചമയുകായാണ്. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ്.'-പിണറായി വിജയന്‍ പറഞ്ഞു.