തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ തുടര്‍ നീക്കങ്ങളുമായി സിപിഎം. പദ്ധയിതില്‍ നിന്നും പിന്‍മാറ്റം ഇനി സാധ്യമല്ലെന്നിരിക്കവേ സിപിഐയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ എന്താണ് വഴിയെന്ന സാധ്യ തേടുകയാണ് സിപിഎം. ഇതിനായി പലവിധത്തിലുള്ള ഫോര്‍മുലകള്‍ തയ്യാറാണെങ്കിലും സിപിഐയുടെ തീരുമാനം അന്തിമമാകും.

വിഷയത്തില്‍ മന്ത്രിതല ഉപസമിതി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതു വഴി സിപിഐയെ ചേര്‍ത്തു നിര്‍ത്തുക എന്നതാണ് തന്ത്രം. പദ്ധതിയില്‍ ഒപ്പുവെച്ചതില്‍ വിയോജിപ്പുമായി തുടരുന്ന സി.പി.ഐയുടെ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാകും സമിതി രൂപവത്കരിക്കുക. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കുക. പദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാമെന്ന് നിര്‍ദേശം. സമിതിയില്‍ സിപിഐ മന്ത്രിമാരെയും ഉള്‍പ്പെടുത്തും. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടര്‍നടപടികള്‍. പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതടക്കം സമിതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട്.

ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് സിപിഎം തീവ്രമായി ശ്രമിക്കുന്നത്. മുന്നണിയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന വികാരം ഉയരാന്‍ ഇടയുണ്ട്. പ്രതിപക്ഷം അടക്കം മുതലെടുക്കുന്ന അവസ്ഥ വരും. ഇതിന്് വഴിവെക്കരുതെന്നാണ് സിപിഎമ്മിന്റെ നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനുനയ നീക്കം ശക്തമാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. നവംബര്‍ നാലിന് സി.പി.ഐ സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെ അതിനുമുമ്പ് എല്‍.ഡി.എഫ് യോഗം വിളിച്ച് പ്രശ്‌നപരിഹാരം കാണാനും സി.പി.എം ആലോചിക്കുന്നുണ്ട്.

അതേസമയം, പിഎം ശ്രീയില്‍ എതിര്‍പ്പ് കടുപ്പിക്കാന്‍ തന്നെയാണ് സിപിഐയുടെ തീരുമാനം. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് പറയുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

പിഎം ശ്രീയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സിപിഐ. ചര്‍ച്ചയില്‍ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

മന്ത്രിസഭയെയും ഇടതുമുന്നണിയെയും വഞ്ചിക്കുന്നതാണ് പി.എം ശ്രീയുമായുള്ള സഹകരണമെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നുമാണ് തിങ്കളാഴ്ച രാവിലെ ആലപ്പുഴയില്‍ ചേര്‍ന്ന സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗത്തിലുയര്‍ന്ന പൊതുവികാരം. നേരത്തെ പലതിലും തര്‍ക്കമുന്നയിച്ചിരുന്നെങ്കിലും വിട്ടുവീഴ്ചചെയ്തത് അവ ഭരണപരമായ കാര്യങ്ങളായതിനാലാണ്. എന്നാല്‍ പി.എം ശ്രീ ആശയപരവും രാഷ്ട്രീയവുമായതിനാല്‍ ഒത്തുതീര്‍പ്പ് പാടില്ല. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ തന്നെ ദേശീയ വിദ്യാഭ്യാസ നയം എതിര്‍ക്കേണ്ടത് തുറന്നുപറയുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.

അതേസമയം, കൂടിക്കാഴ്ചയില്‍ സി.പി.ഐയുടെ ആശങ്ക കേട്ട മുഖ്യമന്ത്രി പദ്ധതി നടത്തിപ്പില്‍ മെല്ലെപോക്ക് സ്വീകരിക്കാമെന്നും വ്യവസ്ഥകള്‍ പഠിക്കാന്‍ സി.പി.ഐ മന്ത്രിമാരടക്കം ഉള്‍പ്പെടുന്ന ഉപസമിതി എല്‍.ഡി.എഫ് യോഗത്തിലുണ്ടാക്കാമെന്നുമുള്ള സി.പി.എം സെക്രട്ടേറിയറ്റിന്റെ ഫോര്‍മുലയാണ് മുന്നോട്ടുവെച്ചത്. ദേശീയ നേതൃത്വം തന്നെ പൂര്‍ണ പിന്തുണ അറിയിച്ചതിനാല്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുക എന്നതില്‍ കുറഞ്ഞതൊന്നും സി.പി.ഐ അംഗീകരിക്കില്ലെന്ന് ബിനോയ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച്ചയുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്കുള്ള 1500 കോടിയോളം രൂപ തടഞ്ഞുവെച്ചതാണ് പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണത്തിന്റെയല്ല നിലപാടിന്റെ പ്രശ്‌നമാണിതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിതന്നെ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് കടുത്ത പ്രതിസന്ധിയാണ്.