ഇടുക്കി: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ എതിര്‍ത്തത് റോഷി അഗസ്റ്റിന്‍ എന്ന് സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ശരിയായ നിലപാടെടുക്കാന്‍ റോഷിക്ക് പിന്‍ബലം നല്‍കാനായെന്ന് എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കമ്മിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്ത്. ഇത് രാഷ്ട്രീയനേട്ടമാണെന്നും സി.വി വര്‍ഗീസ്. ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തി. അങ്ങനെ എത്താത്ത ചിലരുണ്ടെന്നും അവരെ പിന്നീട് കാണാം എന്നും ശബ്ദരേഖയില്‍.

കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. മുന്നണി മാറ്റ ചര്‍ച്ചകള്‍ മുന്നണിക്ക് ഉള്ളില്‍ പാര്‍ട്ടിയെ സംശയ നിഴലിലാക്കിയെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്ക് പോവാനുള്ള നീക്കത്തിന് തടയിട്ടതെന്ന വിവരവും പുറത്തുവന്നിരുന്നു.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏതാനും മാസങ്ങളായി ശക്തമായിരുന്നു. യുഡിഎഫ് നേതൃത്വവുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തത്. ജോസ് കെ മാണിയും മൂന്ന് എംഎല്‍എമാരും യുഡിഎഫിലേക്ക് ചേക്കേറാമെന്ന നിലപാടില്‍ തുടരുമ്പോള്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പ്രതികരണം.

നേരത്തെ, കേരള കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുന്നണി മാറ്റത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തില്‍ മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തി ഇത്തരം വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. ഇതിനിടയിലാണ് സി.വി. വര്‍ഗീസിന്റെ ശബ്ദരേഖ പുറത്തുവരുന്നത്. ശബ്ദരേഖ അദ്ദേഹം നിഷേധിച്ചിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയില്‍ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.