ആലപ്പുഴ: ഭാരതാംബ വിവാദം കത്തിപ്പടരുന്നു. കൃഷി മന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം. മന്ത്രിയുടെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സി.പി.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രം സ്ഥാപിച്ചത് ചൂണ്ടിക്കാട്ടി രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണത്തില്‍ നിന്ന് മന്ത്രി പി. പ്രസാദ് പിന്മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയുടെ പ്രതിഷേധം. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവര്‍ണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ഥ ഇന്ത്യന്‍ ഭൂപടമെന്നും, സര്‍ക്കാര്‍ പരിപാടിയില്‍ അവ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ തന്നെ രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷം നടത്തുകയും ചെയ്തിരുന്നു. ഭാരതാംബ രാജ്യത്തെിന്റെ പ്രതീകമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷത്തില്‍ നിന്നും വിട്ടുനിന്നതിനെ ഗവര്‍ണര്‍ വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്ത് പ്രശ്‌നമാണ് ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

അതേസമയം ആര്‍.എസ്.എസ് ചിഹ്നത്തിന് മുന്നില്‍ നിന്ന് നിലവിളക്ക് കൊളുത്താന്‍ കേരളത്തിലെ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. 142 കോടി ജനങ്ങള്‍ക്കുമുള്ള മതേതരമനസാണ് കേരളത്തിലെ മന്ത്രിമാര്‍ക്കുമുള്ളത്. ആര്‍.എസ്.എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ മതേതര മനസ് മനസിലാക്കണമെങ്കില്‍ ആര്‍.എസ്.എസ് സ്റ്റഡി ക്ലാസ് കേട്ടത് കൊണ്ട് കാര്യമല്ല.മന്ത്രിമാര്‍ക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരല്ല ഇപ്പോള്‍ വേണ്ടത്. ഭരണഘടനയുടെ ഭാഗമായതിനാല്‍ ഗവര്‍ണറെ മാനിക്കും. പക്ഷേ ഗവര്‍ണര്‍ ഉയര്‍ത്തിപിടിക്കേണ്ടത് ഭരണഘടനയാണ്. രാജ്ഭവനെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാന്‍ നോക്കണ്ട, ഈ സ്ഥലം വേറെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

അതേസമയം ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. വര്‍ഗീയ വല്‍ക്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കാവിവല്‍ക്കരണത്തിന് നിരവധി ശ്രമങ്ങള്‍ നടത്തുന്നു.രാജ്ഭവന്‍ ഒരു ആര്‍.എസ്.എസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.