തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന് തരൂര്‍ പറഞ്ഞു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി. ''പാര്‍ട്ടിയില്‍ ഐക്യം വേണം. അതിനു കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ട്'' ശശി തരൂര്‍ പറഞ്ഞു.

വിവാദമായ പോഡ് കാസ്റ്റ് വിഷയത്തിലും തരൂര്‍ മറുപടി പറഞ്ഞു. 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല. താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ ഇടങ്ങളില്‍ നടന്ന പരിപാടികളിലാണ് തരൂര്‍ തന്റെ അഭിപ്രായം ഉന്നയിച്ചത്. അതേസമയം താന്‍ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും പറഞ്ഞു. എന്‍ രാമചന്ദ്രന്‍ സ്മാരക പുരസ്‌ക്കാര വേദിയില്‍ പ്രസംഗിച്ച അദ്ദേഹം പാണ്ഡവര്‍ അഞ്ച് പേരാണ് കൗരവര്‍ക്കെതിരെ നിന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷമല്ല ശരിയെന്നും താന്‍ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും പറഞ്ഞത്.

കൈഫി ആസ്മിയുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടെന്ന നിലപാട് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. അതിന് കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ മാറ്റുമെന്ന ചര്‍ച്ചകളോട് പ്രതികരിച്ചു സുധാകരന്‍ രംഗത്തുവന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റ് ആരാകണമെന്ന കാര്യം പാര്‍ട്ടി ഹൈകമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് കെ. സുധാകരന്‍ പറഞ്ഞു. തന്നെ നീക്കണമോ വേണ്ടയോ എന്ന കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഒരു പരാതിയുമില്ല. തീരുമാനം എന്തായാലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അംഗീകരിക്കും. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എല്ലാ പദവികളും തന്നിട്ടുണ്ട്. പരിപൂര്‍ണമായും തൃപ്തമായ മനസ്സിനുടമയാണ് താന്‍. മാനസികമായ ഒരു സംഘര്‍ഷവും ആശങ്കയുമില്ല. കനഗോലു റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നും അദ്ദേഹത്തോടു തന്നെ ചോദിച്ചു നോക്കൂ എന്നുമായിരുന്നു സുധാകരന്റെ മറുപടി.

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കെപിസിസി അഴിച്ചു പണിയാന്‍ തീരുമാനമെന്ന വിധത്തിലാണ് കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്ത പുറത്തുവന്നത്. മാര്‍ച്ചില്‍ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷന്‍ തെരഞ്ഞെടുക്കുമെന്നാണ് വിവരം. അടൂര്‍പ്രകാശ്, ബെന്നിബഹനാന്‍, റോജി എം ജോണ്‍ എന്നിവരുടെ പേരാണ് സജീവ പരിഗണനയില്‍.

അഹമ്മദാബാദില്‍ ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനസംഘടിപ്പിക്കാനാണ് തീരുമാനം. കെ.സുധാകരനെ വിശ്വാസത്തിലെടുത്ത് കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുമെന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്. സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യക്ഷനാകാന്‍ അടൂര്‍ പ്രകാശ് താല്‍പര്യം പ്രകടിപ്പിച്ചു. മുല്ലപ്പള്ളി, വി.എം സുധീരന്‍, കെ. സുധാകരന്‍ എന്നിവര്‍ ഒരേ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും, തിരുവിതാംകൂറിലേയും സമുദായസംഘടനയുടേയും പിന്‍ബലം ഇവര്‍ക്കില്ലെന്ന് അടൂര്‍പ്രകാശ് വാദിക്കുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനഖാര്‍ഗെ കൈയൊഴിഞ്ഞു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ശ്രദ്ധപുലര്‍ത്തുന്ന മേഖലയായതിനാല്‍ ഇക്കാര്യത്തില്‍ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഖാര്‍ഗെ. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കള്‍ക്കിടയിലെ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.

ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റം ഉണ്ടായേക്കും. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. ആറുമാസം മുന്‍പ എങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.