കൊല്‍ക്കത്ത: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്. താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

പുല്ലും പൂവും ചിഹ്നത്തിലാകും അന്‍വര്‍ മത്സരിക്കാന്‍ രംഗത്തുണ്ടാകുക. നേരത്തെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അന്‍വര്‍ തിങ്കളാഴ്ച സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കുമെന്നാണ് സൂചന. എന്റെ എല്ലാം നിലമ്പൂരിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.നിലമ്പൂരിലെ ജനങ്ങള്‍ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും അന്‍വര്‍ പറഞ്ഞു.

'ചിഹ്നം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നു.വി.ഡി സതീശന്റെ കാല്‍ നക്കി മുന്നോട്ട് പോകാന്‍ ഞാനില്ല. പോരാടി മരിക്കാനാണ് വിധിയെങ്കില്‍ അതിനും തയ്യാറാണ്.നിലമ്പൂരിലെ ജനങ്ങള്‍ എന്നെ കൈ വിട്ടാല്‍ ഞാന്‍ ഉണ്ടാകും എന്ന് പ്രതീക്ഷ ഇല്ല. ഞങ്ങള്‍ ഒറ്റക്ക് മത്സരിച്ച് നേടുന്ന വോട്ടാണ് ആന്റി പിണറായി വോട്ട്. ജയിക്കാനാണ് മത്സരിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇല്ലെന്ന് പറഞ്ഞിരുന്നതാണ് ഞങ്ങള്‍,എന്നാല്‍ ഞങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ചുവെന്ന് സതീശന്‍ പറഞ്ഞു.ഒരു മണിക്കൂര്‍ മുന്‍പാണ് ഈ തീരുമാനത്തിലേക്ക് പോകേണ്ടി വന്നത്.നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാര്‍ഥിയാണ്'- ഇത് അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ എം.സ്വരാജ് പിണറായി വിജയന്റെ മുന്നണി പോരാളിയെന്ന് പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് നിലമ്പൂരില്‍പിന്നണി പോരാളിയാകും.ഷൗക്കത്ത് പിണറായിയെ എതിര്‍ത്തത് കാണിച്ചുതരാന്‍ കഴിയുമോ എന്നും അന്‍വര്‍ ചോദിച്ചു.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും അന്‍വര്‍ രംഗത്തെത്തി. ആര്യാടന്‍ ഷൗക്കത്ത് മുസ്‌ലിം സമുദായ പ്രതിനിധി ആണെന്ന് ആരും അംഗീകരിക്കില്ല.ഷൗക്കത്തിനെതിരെ നാട്ടില്‍ പൊതുവികാരം ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെയായിരിക്കും ബാധിക്കുകയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപകക്ഷത്തില്‍ വിജയിക്കും. പി.വി.അന്‍വറിന്റെ കാര്യത്തില്‍ നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാനതീയതി വരെ കാത്തിരിക്കുമെന്നും അന്‍വറെന്ന അധ്യായം അടച്ചു എന്ന് പറഞ്ഞത് സതീശന്റെ അഭിപ്രായമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ-പി.വി അന്‍വര്‍ കൂടിക്കാഴ്ച മഹാപാതകമായി കാണുന്നില്ലെന്ന് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. 'ഞങ്ങള്‍ പല ആളുകളെയും കാണുന്നുണ്ട്. അന്‍വറിനെതിരെ യുഡിഎഫ് വാതിലിടച്ചു കുറ്റിയിട്ടു എന്ന് മാധ്യമങ്ങളാണ് പറയുന്നത്. നിലമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരുന്നതില്‍ യുഡിഎഫിന് ഒരുഭയപ്പാടും ഇല്ല. നോമിനേഷന്‍ തീയതി നാളെയാണ്. അതിന് ശേഷം കൂടുതല്‍ കാര്യം പ്രതികരിക്കാം.ആരുടെയും സഹായമില്ലാതെ യുഡിഎഫ് വന്‍വിജയം നേടും' എന്ന് അദ്ദേഹം പറഞ്ഞിരുന്നു.