പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ തെരഞ്ഞെടുപ്പു രംഗത്തേക്ക്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം നാളെ രാവിലെ പത്തുമണിക്ക് ഉണ്ടാകും. സിപിഎം സ്ഥാനാര്‍ത്ഥിയായി പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണന്‍.

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം.

ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

അതേസമയം, വി. കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയായി പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വി. കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ഥിയായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ചരിത്രമുള്ളവരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും, പയ്യന്നൂരില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.