കൊല്ലം: നിലവിലെ രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. എഡിജിപി എംആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല.

പൂരം കലക്കിയതില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് എഡിജിപിക്ക് എതിരാണ്.മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ വിമര്‍ശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം. എന്തായാലും അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകള്‍ ഉണ്ട്. മലബാറില്‍ അന്‍വറിന് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ സാധിക്കും.

മലബാറില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തോല്‍വി അവര്‍ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി ശശി കുഴപ്പക്കാരനാണെന്ന ആക്ഷേപം നേരത്തെ ഉണ്ടല്ലോയെന്നും ശശി പറഞ്ഞു. എല്ലാത്തിനെയും പറ്റി അന്വേഷണം നടക്കുന്നുണ്ടല്ലോ. വേവോളം ഇരിക്കാമെങ്കില്‍ ആറുവോളം ഇരിക്കാമല്ല. തോമസ് ചാണ്ടിക്കാട് മന്ത്രിയാകാന്‍ യോഗ്യത ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേട്ടന്റെ കെയര്‍ ഓഫില്‍ വന്ന ആളല്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നായിരുന്നു ഒടുവില്‍ ലഭിച്ച വിവരം. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് ഉന്നത ആര്‍എസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാല്‍ മാമി തിരോധാനമടക്കം അന്‍വര്‍ ഉന്നയിച്ച കേസുകളില്‍ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകന്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാല്‍ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് എത്താന്‍ പോകുന്നത്.