നിലമ്പൂര്‍ : പോത്തുകല്ലില്‍ വിഎസ് ജോയി വാക്കു പാലിച്ചു. സ്വന്തം നാട്ടിലും സ്വരാജ് പിന്നില്‍ പോയി. പോത്തുകല്ലും തൂക്കി.. ലീഡ് 630-ഇതായിരുന്നു ജോയിയുടെ പോസ്റ്റ്. അതായത് തന്റെ തടകത്തിലും ആര്യാടന്‍ ഷൗക്കത്തിന് ലീഡ് ഉറപ്പിക്കുകയാണ് ജോയി. ഇതോടെ ഷൗക്കത്തിനെ താന്‍ പാലം വലിച്ചില്ലെന്ന് കൂടി പറഞ്ഞു വയ്ക്കുരയാണ് ജോയ്.

നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം ഗ്രാമപ്പഞ്ചായത്തുകളും യു.ഡി.എഫ്. തിരിച്ചു പിടിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞിരുന്നു. ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തില്‍ ഇടത് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസപ്രമേയം പാസായതിനു ശേഷമായിരുന്നു പ്രതികരണം. പി.വി. അന്‍വറിലൂടെ ഞങ്ങളില്‍നിന്ന് പിടിച്ചെടുത്ത മുഴുവന്‍ പഞ്ചായത്തുകളും പി.വി. അന്‍വറിലൂടെത്തന്നെ പിണറായിയില്‍നിന്ന് ഞങ്ങള്‍ തിരിച്ചു പിടിക്കുമെന്നാിരുന്നു ജോയി അന്ന് പറഞ്ഞത്. അന്ന് അന്‍വര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് കഥ മാറി. അന്‍വര്‍ സ്വതന്ത്രനായി. ഇതോടെ ജോയിയുടെ സ്വന്തം സ്ഥലമായ പോത്തുകല്ലില്‍ എന്തു സംഭവിക്കുമെന്ന ചോദ്യം സജീവമായി. വിഎസ് ജോയി അനുകൂലികള്‍ പാലം വലിക്കുമെന്ന് പ്രചരണമുണ്ടായി. സ്വരാജിന്റെ സ്വന്തം സ്ഥലമെന്നതും മുതല്‍കൂട്ടാകുമെന്ന് സിപിഎം കരുതി. പക്ഷേ ജോയി വോട്ടൊന്നും വിട്ടുകൊടുത്തില്ല.

ഈ ഉപതിരഞ്ഞെടുപ്പില്‍ പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എല്‍ഡിഎഫ് കണക്കാക്കിയിരുന്നത്. എം സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകള്‍. പക്ഷേ ഇത് അടിമുടി തെറ്റി. പോത്തുകല്ലില്‍ അടക്കം യുഡിഎഫ് നേടി. അന്‍വര്‍ സിപിഎമ്മിന്റെ കണക്കുകളെ എല്ലാം തെറ്റിച്ച് മുന്നേറി. പിണറായിസത്തിന്റെ വിജയം വലുതായി മാറുകയും ചെയ്തു.

ജന്മനാട്ടില്‍ ഭൂരിപക്ഷം പിടിക്കാനാകാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പോത്തുകല്ലില്‍ യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. എല്‍ഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന പഞ്ചായത്താണ് പോത്തുകല്‍. പോത്തുകല്ലും എണ്ണി കഴിയുമ്പോള്‍ യുഡിഎഫ് ആധിപത്യമാണ്. ഒമ്പതാം റൗണ്ടില്‍ സ്വരാജിന് ലീഡ്- 207 വോട്ടുകള്‍ മാത്രമാണ്. വോട്ടെണ്ണല്‍ ആംരഭിച്ചതിന് ശേഷം ആര്യാടന്റെ ലീഡ് മറികടക്കാന്‍ സ്വരാജിന് കഴിഞ്ഞിട്ടില്ല. പോത്തുകല്ലിലെ യുഡിഎഫ് ലീഡ് ജോയിക്കുള്ള അംഗീകാരം കൂടിയായി മാറി. അന്‍വര്‍ രാജി വെച്ചതിന് പിന്നാലെ തന്നെ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ മുന്നോട്ടുവന്നിരുന്നു. അന്‍വര്‍ തന്നെയാണ് ഇതിന് തുടക്കമിട്ടതും. നിലമ്പൂരില്‍ താന്‍ മത്സരിക്കില്ല എന്നും യുഡിഎഫിന് പിന്തുണ നല്‍കും എന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ നിര്‍ദേശിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശവും അന്‍വര്‍ മുന്നോട്ടുവെച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ പേരാണ് അന്‍വര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല.

2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും, എല്‍ ഡി എഫിന് ഒപ്പമായിരുന്നു. അന്‍വറിലൂടെയാണ് പോത്തുകലിനെ സിപിഎം അടുപ്പിച്ചത്. അത് ഷൗക്കത്തിലൂടെ ജോയി തിരിച്ചുപിടിച്ചു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ച് പഞ്ചായത്തുകളില്‍ യു ഡി എഫ് ഭരണമാണ്.