തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ, എല്‍ഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാനുള്ള നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്ന് പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ തന്ത്രപരമായ നീക്കത്തിലൂടെ എല്‍ഡിഎഫ് വിജയകരമായി തടഞ്ഞത്.

കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായപ്പോള്‍, മന്ത്രി റോഷി അഗസ്റ്റിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുന്നണി വിടരുതെന്ന് മുഖ്യമന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെടുകയും, തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ ഇടതുമുന്നണിയില്‍ തുടരുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ, ഇടതിനൊപ്പം തുടരുമെന്ന തരത്തില്‍ റോഷി അഗസ്റ്റിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുകയും യുഡിഎഫിലേക്ക് ഇല്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎമ്മിനെ അറിയിക്കാതെ മുന്നണി മാറ്റവുമായി മുന്നോട്ട് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഈ നീക്കം സിപിഎം അറിഞ്ഞതോടെയാണ് ജോസ് കെ. മാണിക്ക് പിന്നോട്ട് പോകേണ്ടി വന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോഷി അഗസ്റ്റിന്‍ കൂടാതെ പ്രമോദ് നാരായണന്‍, പ്രൊഫ. എന്‍. ജയരാജ് തുടങ്ങിയ നേതാക്കളെയും ഒപ്പം നിര്‍ത്താന്‍ എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് സാധിച്ചു.

പാര്‍ട്ടിയില്‍ മുന്നണി മാറ്റത്തെക്കുറിച്ച് അഭിപ്രായ സമവായം ഇല്ലാതെ വന്നതും ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ക്ക് തടസ്സമായി. ഇതോടെയാണ് യുഡിഎഫിലേക്ക് ഇല്ലെന്ന് ജോസ് കെ. മാണിക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.