തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ നയിക്കുമെന്ന തര്‍ക്കം മൂത്തതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് സമവായം ഉണ്ടാക്കിയത്. ഇതോടെ ചെന്നിത്തലും സതീശനവും സുധാകരനുമൊക്കെ തല്‍ക്കാലം ഒറ്റക്കെട്ടായി മാറി. ശശി തരൂരും മയപ്പെട്ട് പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് സാധ്യതകള്‍ ഉടനില്ലെങ്കിലും ഭാവിയില്‍ വീണ്ടും അത്തരം ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞേക്കുമെന്നാണ് സൂചത.

ഈ സാധ്യത മുന്നില്‍കണ്ട് സ്ഥാനം നേടാന്‍ വേണ്ടി കോണ്‍ഗ്രസിലെ യുവരക്തങ്ങളും കരുക്കള്‍ നീക്കുന്നുണ്ട്. റോജി എം ജോണിന്റെ പേര് കെപിസിസി അധ്യക്ഷ പട്ടികയിലേക്ക് ഉയര്‍ന്നു കേട്ടതും ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു. ഇഥിനിടെ തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച് കോണ്‍ഗ്രസിലെ യുവ നേതാക്കളും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിയെ യുവതുര്‍ക്കികള്‍ പരിഭവം അറിയിച്ചത്.

സിപിഎം അതിന്റെ രണ്ടാം നിരയെ നേതൃരംഗത്തെക്ക് ഉയര്‍ത്തുമ്പോള്‍, ഏറെ ജനകീയരായ യുവനേതാക്കളെ പോലും വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന പരാതിയാണ് യുവ നേതാക്കള്‍ ഉന്നയിച്ചത്. കൂടിക്കാഴ്ച നടന്നതായി ദീപാദാസ് മുന്‍ഷിയും യുവനേതാക്കളും ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു.

സംഘടനാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നേതൃത്വത്തിന്റെ രീതിയോടും സമീപനത്തോടും യുവനേതാക്കള്‍ അതൃപ്തി അറിയിച്ചു. 'ഞങ്ങളെ നിശബ്ദരാക്കനായി അത്തരം സാഹചര്യങ്ങളില്‍ അവര്‍ പക്വതയില്‍ ഊന്നന്നു' പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ യുവ എംഎല്‍എ പറഞ്ഞു. എകെ ആന്റണി 30ാം വയസ്സില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി. അന്ന് പക്വതയുടെ ചോദ്യമൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയെങ്കിലും അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും യുവനേതാക്കള്‍ ദീപാദാസ് മുന്‍ഷിയെ അറിയിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന യുവനേതാക്കളുടെ യോഗത്തിലേക്ക് ചാണ്ടി ഉമ്മനും സിആര്‍ മഹേഷിനും ക്ഷണം ഉണ്ടായിരുന്നില്ല. അത്തരമൊരു യോഗത്തെക്കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതിനിടെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കയാണ്. തമ്മിലടി ഒഴിവാക്കാന്‍ പ്രചാരണ ചുമതലയടക്കം ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കാനാണ് ആലോചന. സമീപ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളിലെ നേതാക്കളെയും കേരളത്തില്‍ വിന്യസിച്ചേക്കും. ഡല്‍ഹിയലെ ചര്‍ച്ചയോടെ കേരളത്തിലെ തമ്മിലടിക്ക് വിരാമമായെന്ന് നേതാക്കള് അവകാശപ്പെടുന്നുണ്ടെങ്കിലും, ഹൈക്കമാന്‍ഡ് ജാഗ്രതയിലാണ്. ഈ വര്‍ഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പും, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന കേരളത്തിന് തന്നെയാണ് മുഖ്യ ഫോക്കസ്. കെ സി വേണുഗോപാല്‍ കേരളത്തിലെ പരിപാടികളില്‍ സജീവമായി രംഗത്തുണ്ട്.

കെപിസിസി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഘടകക്ഷികളുടെ മനമറിയാന്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയെ പിന്നാലെ അയച്ചത് തുടര്‍ ചര്‍ച്ചകളിലെ പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ്. കേരളത്തിലെ പൊട്ടിത്തെറിയില്‍ വെടിനിര്‍ത്തലായെങ്കിലും തെരഞ്ഞെടുപ്പിലെ നായക ചര്‍ച്ചകള്‍ വീണ്ടും അസ്വാരസ്യം ഉണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് കടിഞ്ഞാണ്‍ കൈയില്‍ വയ്ക്കാന്‍ ഹൈക്കമാന്‍ഡ് നേതൃത്വം ആലോചിക്കുന്നത്.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് എന്ന പതിവ് ശൈലിക്കൊപ്പം സംസ്ഥാനത്തെ ഒരു നേതാവിനെയും പ്രചാരണ ചുമതല ഏല്‍പിക്കാതെയുള്ള പരീക്ഷണത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നവെന്നാണ് വിവരം. ഹൈക്കമാന്‍ഡിലെ നേതാവിന് പൂര്‍ണ്ണ പ്രചാരണ ചുമതല നല്‍കാനാകും നീക്കം. നിലവില്‍ സംഘടനയില്‍ പ്രത്യേക ചുമതലയൊന്നുമില്ലാത്ത പ്രിയങ്ക ഗാന്ധിയെ തന്നെ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.

വയനാട് എംപികൂടിയായ പ്രിയങ്കയുടെ നേതൃത്വത്തിലെ പ്രചാരണം സംസ്ഥാനത്താകെ പാര്‍ട്ടിക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഘടകക്ഷികള്‍ക്കും ഈ ഫോര്‍മുലയോടെയാണ് താല്‍പര്യം.സംസ്ഥാനത്തെ ഏതെങ്കിലും നേതാവിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ച വീണ്ടും പൊട്ടിത്തെറിക്കടയാക്കിയേക്കുമെന്നാണ് ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഫലം അനുകൂലമെങ്കില്‍ തുടര്‍ ചര്‍ച്ചകളിലൂടെയാകും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.

കര്‍ണ്ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രചാരണ ശൈലിയിലാകും പിന്തുടരുക. സൗജന്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ചുള്ള പ്രകടനപത്രികയാകും തയ്യാറാക്കുക. ഈ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കിയേക്കും. പ്രചാരണ ചെലവിനായുള്ള ഫണ്ടും ഈ സംസ്ഥാനങ്ങളില്‍ നിന്നാകും കണ്ടെത്തുക. കര്‍ണ്ണാടകത്തിലെയും തെലങ്കാനയിലയെും നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

അതേസമയം, പാര്‍ട്ടിയുടെ ഒരു ബൃഹത് യോഗം വൈകാതെ നടക്കുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന യോഗത്തിന്റെ തീയതി റംസാന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിലും ഐക്യം ഉറപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. യുഡിഎഫ് ഘടക കക്ഷികളുടെ അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കും. ഘടക കക്ഷി നേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധി പരിശോധിക്കും. കോണ്‍ഗ്രസ്സിലെ ഭിന്നതയില്‍ ഘടക കക്ഷികള്‍ അതൃപ്തി അറിയിച്ചിരുന്നു.