കണ്ണൂർ: ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായി ജയിലിൽ കഴിയവെ മരണമടഞ്ഞ പി.കെ കുഞ്ഞനന്തൻ നാലാം ചരമവാർഷിക ദിനാചരണം ചൊവ്വാഴ്‌ച്ച പാനൂരിൽ നടക്കും. പാനൂർ ഏരിയാകമ്മിറ്റിയംഗമായ പി.കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അസുഖം മൂർച്ഛിച്ചു കുഞ്ഞനന്തൻ മരണമടയുന്നത്. ടി.പി വധക്കേസിൽ ഗൂഢാലോചന കുറ്റത്തിനാണ് പി.കെ കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടത്. കൊലനടത്തിയ കൊടിസുനിയുടെ സംഘത്തെ ഏകോപിപ്പിച്ചത് കുഞ്ഞനന്തനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

എന്നാൽ പാനൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചിരുന്ന പി.കെ കുഞ്ഞനന്തനെ അന്നത്തെ യു.ഡി. എഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് സി.പി. എമ്മിന്റെ ആരോപണം. 1981-ൽ പാനൂർ ഏരിയാകമ്മിറ്റി നിലവിൽ വന്നതു മുതൽ അംഗമായിരുന്നു പി.കെ കുഞ്ഞനന്തൻ.പാനൂരിന്റെ കിഴക്കൻ മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് സി.പി. എം പാനൂർ ഏരിയാസെക്രട്ടറി കെ. എ കുഞ്ഞബ്ദുള്ള അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ അതിജീവിച്ചു പാർട്ടിയും ബഹുജന സംഘടനകളും വളർത്തുന്നതിൽ അവസാനനാളുകൾ വരെ ത്യാഗപൂർവ്വം പ്രവർത്തിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് പാനൂർ ഏരിയാസെക്രട്ടറി അനുസ്മരിച്ചു. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും വോട്ടു ചോർന്ന് വടകരയിലും കണ്ണൂരിലും കനത്ത പരാജയം നേരിട്ട വേളയിലാണ് പി.കെ കുഞ്ഞനന്തന്റെ നാലാം ചരമവാർഷികം സി.പി. എം ആചരിക്കുന്നത്.

വടകരയിലെ കനത്ത തോൽവിക്കു കാരണം ടി.പി ചന്ദ്രശേഖരൻ വധം, പാനൂർ മൂളിയത്തോടിൽ ബോംബു നിർമ്മാണത്തിനിടെ പ്രവർത്തകൻ കൊല്ലപ്പെട്ടതും ചെറ്റക്കണ്ടിയിൽ ബോംബു നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ടു പേർക്ക് രക്തസാക്ഷി മന്ദിരം പണിതത്വിവാദമായതും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻഅതിൽ നിന്നു വിട്ടുനിന്നതുമെല്ലാം ആരോപണമായി അന്തരീക്ഷത്തിൽ അണയാതെ കിടക്കുന്ന വേളയിലാണ് പി.കെ കുഞ്ഞനന്തന്റെ മറ്റൊരു രക്തസാക്ഷി ദിനം കൂടി ആചരിക്കുന്നത്.

ആർ. എസ്. എസുമായി സംഘർഷം നിലനിൽക്കുന്ന പാനൂർ മേഖലയിൽ പാർട്ടി അണികൾക്കിടെയിൽ സ്വീകാര്യനായ നേതാവായിരുന്നു പി.കെ കുഞ്ഞനന്തൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കണ്ണൂരിലെ നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.