തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ആരെ തുണയ്ക്കും? എല്‍ഡിഎഫിനെയോ? അതോ, യുഡിഎഫിനെയോ? എന്‍ഡിഎ എത്ര ശതമാനം വോട്ടുവിഹിതവും സീറ്റും നേടും? ഈ ചോദ്യങ്ങളുടെ ഉത്തരമറിയാന്‍ മെയ് 4 വരെ കാത്തിരിക്കണ്ടി വരും. എന്നിരുന്നാലും, മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്ന റാഷിദ് സി.പി യുഡിഎഫിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് പ്രവചിക്കുന്നത്.

റാഷിദ് സി.പി.യുടെ വിശകലന പ്രകാരം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുപക്ഷത്തിന് (LDF) വലിയ തിരിച്ചടിയും ഐക്യജനാധിപത്യ മുന്നണിക്ക് (UDF) മുന്നേറ്റവുമാണ് പ്രവചിക്കുന്നത്. ഭരണവിരുദ്ധ വികാരവും വോട്ടുബാങ്കുകളിലെ വിള്ളലുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതീക്ഷിക്കുന്ന സീറ്റ് നിലയും വോട്ട് വിഹിതവും

91 മുതല്‍ 102 വരെ സീറ്റുകളും 45 ശതമാനത്തോളം വോട്ട് വിഹിതവും നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് റാഷിദ് പ്രവചിക്കുന്നു.

2001-ന് ശേഷം ഇടതുപക്ഷത്തോടൊപ്പം നിന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായും യു.ഡി.എഫിലേക്ക് തിരിച്ചുപോയതാണ് (Reverse Sweep) ഈ വലിയ മാറ്റത്തിന് പ്രധാന കാരണം.

യു ഡി എഫ് 91 - 102 ( 41.5 % - 45. % )

എല്‍ ഡി എഫ് 38 - 48 ( 36.5% - 39.5 % )

എന്‍ ഡി എ 1 - 3 ( 14 % - 17 % )


ഭരണതലത്തിലെ സ്വജനപക്ഷപാതം ഇടത് അനുഭാവികളെ നിരാശരാക്കിയതും, രാഷ്ട്രീയ നിലപാടുകളിലെ സ്ഥിരതയില്ലായ്മയും, മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ സംഭവിച്ച ഗണ്യമായ ഇടിവും ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അതേസമയം, ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 14 മുതല്‍ 17 ശതമാനം വരെ വോട്ട് വിഹിതം നേടി 1 മുതല്‍ 3 വരെ സീറ്റുകള്‍ സ്വന്തമാക്കുമെന്നും റാഷിദ് വിലയിരുത്തുന്നു.

2001ന് ശേഷം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നിരുന്ന ന്യൂനപക്ഷ വോട്ടുബാങ്കുകളില്‍ പൂര്‍ണ്ണമായ ചോര്‍ച്ച സംഭവിച്ചു. ഈ വോട്ടുകള്‍ യു.ഡി.എഫിലേക്ക് കൂട്ടമായി തിരിച്ചെത്തിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍ ഇടത് ബോധ്യമുള്ള വോട്ടര്‍മാരില്‍ ആശയക്കുഴപ്പവും അതൃപ്തിയും ഉണ്ടാക്കി.

രാഷ്ട്രീയമായ വ്യക്തതയില്ലായ്മ തിരിച്ചടിയായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിഗത ഗ്രാഫില്‍ മുമ്പെങ്ങുമില്ലാത്ത വിധം വലിയ ഇടിവ് സംഭവിച്ചു. ഭരണത്തലവനെന്ന നിലയിലുള്ള സ്വീകാര്യത കുറഞ്ഞത് മുന്നണിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു.

ഭരണത്തുടര്‍ച്ചയുടെ അവകാശവാദങ്ങളുമായി ഇറങ്ങിയ ഇടതുപക്ഷത്തിന്, സ്വന്തം വോട്ടുബാങ്കുകളിലെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയാത്തതും ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയുമാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണമാകുന്നത്. സംസ്ഥാന രാഷ്ട്രീയം വീണ്ടും യു.ഡി.എഫിന് അനുകൂലമായ തരംഗത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.