മുല്ലന്‍പൂര്‍:ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിങ്ങ്സ്.39 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ യുവതാരം പ്രിയാന്‍ഷ് ആര്യയുടെ ചിറകിലേറിയാണ് പഞ്ചാബ് കിങ്ങ്സ് ചെന്നൈയ്ക്ക് മുന്നില്‍ 220 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയത്.നിശ്ചിത 20 ഓവറില്‍ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്.42 പന്തുകള്‍ നേരിട്ട പ്രിയാന്‍ഷ് 7 ബൗണ്ടറികളും 8 സിക്സറുകളും സഹിതം 103 റണ്‍സ് നേടി.

പഞ്ചാബിന്റെ ഇന്നിംഗ്സിന് സിക്സറോടെയാണ് പ്രിയാന്‍ഷ് തുടക്കമിട്ടത്.പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 75 എന്ന നിലയിലായിരുന്നെങ്കിലും 3 വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായിരുന്നു.ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ് പൂജ്യത്തിന് പുറത്തായി.

ഫോമിലായിരുന്ന നായകന്‍ ശ്രേയസ് അയ്യര്‍ 9 റണ്‍സുമായും മാര്‍ക്കസ് സ്റ്റോയിനിസ് 4 റണ്‍സുമായും മടങ്ങി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും അതൊന്നും വക വെയ്ക്കാതെയാണ് പ്രിയാന്‍ഷ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയത്.

കൃത്യമായ ഇടവേളകളില്‍ ചെന്നൈ പഞ്ചാബ് ബാറ്റര്‍മാരെ പുറത്താക്കുന്നുണ്ടായിരുന്നെങ്കിലും മറുഭാഗത്ത് പ്രിയാന്‍ഷ് അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. 13-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 150 തികച്ചപ്പോള്‍ പ്രിയാന്‍ഷ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി.മതീഷ പതിരാണയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയാണ് പ്രിയാന്‍ഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.വെറും 39 പന്തില്‍ നിന്നാണ് പ്രിയാന്‍ഷ് മൂന്നക്കം കടന്നത്.

ആദ്യ 19 പന്തില്‍ അര്‍ധ സെഞ്ചറി പിന്നിട്ട പ്രിയാന്‍ഷ് 39 പന്തില്‍ കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചറി തികച്ചു.ചെറിയ സ്‌കോറിന് പഞ്ചാബ് വീണു പോകുമെന്നു ഭയന്നിരിക്കെയാണ് പ്രിയാന്‍ഷിനു കൂട്ടായി ശശാങ്ക് സിങ്ങുമെത്തിയത്. നൂര്‍ അഹമ്മദിന്റെ 14ാം ഓവറില്‍ വിജയ് ശങ്കര്‍ ക്യാച്ചെടുത്ത് താരം പുറത്താകുമ്പോഴേക്കും, പഞ്ചാബ് 154 റണ്‍സെന്ന സുരക്ഷിതമായ നിലയിലെത്തിയിരുന്നു.

പിന്നാലെയെത്തിയ മാര്‍കോ യാന്‍സനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് പഞ്ചാബിനെ 200 കടത്തി.36 പന്തുകള്‍ നേരിട്ട ശശാങ്ക് സിങ് 52 റണ്‍സെടുത്തു.മാര്‍കോ യാന്‍സന്‍ 19 പന്തില്‍ 34 റണ്‍സും എടുത്തു പുറത്താകാതെനിന്നു.ദയനീയമായ തുടക്കമായിരുന്നു പഞ്ചാബ് കിങ്സിനു ലഭിച്ചത്.ഒരു ഭാഗത്ത് പ്രിയാന്‍ഷ് തകര്‍ത്തടിച്ചപ്പോഴും അഞ്ച് മുന്‍നിര വിക്കറ്റുകളാണ് തുടര്‍ച്ചയായി വീണത്. പ്രബ്സിമ്രന്‍ സിങ് (0), ശ്രേയസ് അയ്യര്‍ (9), മാര്‍കസ് സ്റ്റോയ്നിസ് (4), നേഹല്‍ വധേര (9), ഗ്ലെന്‍ മാക്സ്വെല്‍ (1) എന്നിവരാണ് അതിവേഗം പുറത്തായ പഞ്ചാബ് ബാറ്റര്‍മാര്‍.

ചെന്നൈ സൂപ്പര്‍ കിങ്സിനായി ആര്‍. അശ്വിനും ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ചേസിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.