മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ 53 റണ്‍സിന് ന്യൂസിലാന്റിനെ തോല്‍പ്പിച്ചതോടെയാണ് മികച്ച റണ്‍റേറ്റിന്റെ കൂടെ പിന്‍ബലത്തില്‍ ഇന്ത്യ സെമി ഉറപ്പാക്കിയത്.മഴ മൂലം 44 ഓവറായി വെട്ടിചുരുക്കിയ മത്സരത്തില്‍ 325 പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് വനിതകളുടെ പോരാട്ടം 271/8 എന്ന നിലയില്‍ അവസാനിച്ചു. ഇന്ത്യക്കായി 95 പന്തില്‍ 109 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം.

ന്യൂസിലാന്‍ഡിനായി ബ്രൂക്ക് ഹാലിഡേ (81) മികച്ച പ്രകടനവുമായി തിളങ്ങി. ഇസ്സി ഗേസ് (65) റണ്‍സ് നേടി പുറത്താകാതെ നിന്നു.ഇന്ത്യക്ക് വേണ്ടി രേണുക സിങ്, ക്രാന്തി ഗൗഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109), ജെമീമ റോഡ്രി?ഗസ് (76 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അതിശയിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ മന്ദാന - റാവല്‍ സഖ്യം ചേര്‍ത്തത് 212 റണ്‍സ്. 34-ാം ഓവറില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. മന്ദാനയെ സൂസി ബേറ്റ്സ് പുറത്താക്കുകയായിരുന്നു. 95 പന്തുകള്‍ നേരിട്ട താരം നാല് സിക്സും 10 ഫോറും നേടി.

തന്റെ 14-ാം സെഞ്ചുറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാന്‍ മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു

ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസ് തിരിച്ചെത്തി. അമന്‍ജോത് കൗറാണ് വഴി മാറി കൊടുത്തത്.