അഹമ്മദാബാദ്: തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യക്കെതിരെ 188 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. 37 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടപ്പട്ടെ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും ബ്രേവിസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച സ്‌കോറിലേക്ക് നയിച്ചത്.ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവസാന ഓവറില്‍ 20 റണ്‍സ് ഉള്‍പ്പടെ വെടിക്കെട്ട് പ്രകടനം നടത്തിയ സ്റ്റബ്‌സിന്റെ ഇന്നിങ്ങ്‌സും നിര്‍ണ്ണായകമായി.7വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 187 റണ്‍സ് നേടിയത്.

ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63, ഡിവാള്‍ഡ് ബ്രേവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്സ് (24 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. റ്യാന്‍ റിക്കിള്‍ട്ടണും ബുമ്രയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ പേസറുടെ സ്ലോവര്‍ മനസിലാക്കുന്നതില്‍ റിക്കിള്‍ട്ടണ് പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫില്‍ ക്യാച്ച്. ഇതോടെ നാല് ഓവറില്‍ മൂന്നിന് 20 എന്ന നിലയിലായി പ്രോട്ടീസ്.

തുടര്‍ന്ന് ബ്രേവിസ് - മില്ലര്‍ സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ബ്രേവിസ് 13-ാം ഓവറില്‍ മടങ്ങി. ശിവം ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്സ് - മില്ലര്‍ സഖ്യം 35 റണ്‍സും കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഭീഷണിയായിരിക്കെയാണ് വരുണ്‍ ചക്രവര്‍ത്തി മില്ലറെ മടക്കുന്നത്. ഇതോടെ കളി മാറി. 200ലെത്തുമെന്ന് തോന്നിച്ച സ്‌കോര്‍ അതിന് താഴെ ഒതുങ്ങുകയായിരുന്നു. ഇതിനിടെ മാര്‍കോ യാന്‍സനും (2) പുറത്തായിരുന്നു. കോര്‍ബിന്‍ ബോഷിനെ (5) റിട്ടേണ്‍ ക്യാച്ചില്‍ ബുമ്രയും മടക്കി. അവസാന ഓവറുകളില്‍ സ്റ്റബ്സ് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റബ്സിനൊപ്പം കഗിസോ റബാദ (0) പുറത്തവാതെ നിന്നു. അവസാന അഞ്ച് ഓവറില്‍ 43 റണ്‍സെടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.

ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്സര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും അവസരം ലഭിച്ചില്ല.

നേരത്തെ, ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തി. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി.