കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മാച്ചിന് ടോസ് വീണു. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയിച്ചു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ബാറ്ററായ അഭിഷേഖ് ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വരുണ്‍ ചക്രവര്‍ത്തിക്കും അക്‌സര്‍ പട്ടേലിനും പുറമേ കുല്‍ദ്വീപ് യാദവും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം മത്സരത്തിന് മഴ ഭീഷണിയുണ്ട്. സ്റ്റേഡിയം മേഘാവൃതമാണ്. നേരത്തെ ചെറിയ ചാറ്റല്‍മഴയും പെയ്തിരുന്നു. ടോസിന് മുന്നോടിയായി ഗ്രൗണ്ടില്‍ നടന്ന സംഗീത പരിപാടി മലയാളിയായ ഹനുമാന്‍കൈന്‍ഡ് ആണ് നയിച്ചത്. ഗ്യാലറിയെ ഇളക്കിമറിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ റാപ്പര്‍ നടത്തിയത്.

ഞായറാഴ്ച വൈകീട്ട് ഒരു തവണ മാത്രമാണ് മഴ ചെയ്തത്. മത്സരത്തിനിടെ ശക്തമായ മഴ പെയ്യുമെന്നായിരുന്നു നേരത്തെ ലഭിച്ച കാലാവസ്ഥാ പ്രവചനം. 20 ഓവര്‍ മത്സരം ഇരു ടീമുകളും പൂര്‍ത്തിയാക്കിയാല്‍ അത് നേട്ടമായി മാറും. ടി20യില്‍ പാകിസ്ഥാനെതിരെ തുടര്‍ച്ചയായ ആറാം വിജയമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഇരു ടീമുകളും ടി20യില്‍ ഇതുവരെ 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു വിജയം. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പാക് ടീമിന് ഇന്ത്യയെ മറികടക്കാനായത്. അതേസമയം, ടി20 ലോകകപ്പില്‍ 7-1 എന്ന മാര്‍ജിനില്‍ വിജയകണക്കുകളില്‍ ടീം ഇന്ത്യ തന്നെയാണ് മുന്നില്‍.

അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ ഇന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് കാണാന്‍ കൊളംബോയില്‍ എത്തിയിട്ടുണ്ട്. ബിസിസിഐ പ്രതിനിധികളുമായുള്ള തര്‍ക്കങ്ങള്‍ നേരില്‍ കണ്ട് പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ വരവ്. അതേസമയം ടോസിന് ഇറങ്ങിയപ്പോള്‍ ഇന്ത്യ-പാക് നായകര്‍ ഹസ്തദാനം ചെയ്യാന്‍ തയ്യാറായില്ല. പാക്കിസ്ഥാന്‍ നായകന്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ടീം മറിച്ചൊരു തീരുമാനമാണ് കൈക്കൊണ്ടത്.