ചെന്നൈ: മഹേന്ദ്ര സിങ് ധോനി നായകനായി തിരിച്ചെത്തിയ മത്സരത്തിലും തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്സ്.ഇത്തവണ എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 10.1 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.മൂന്നുവിക്കറ്റും 44 റണ്‍സുമെടുത്ത സുനില്‍ നരെയ്നാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്.

18 പന്തില്‍ രണ്ടു ഫോറും അഞ്ച് സിക്സും സഹിതമാണ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 44 റണ്‍സെടുത്തത്.ഡികോക്ക് 16 പന്തില്‍ മൂന്നു സിക്സുകള്‍ സഹിതം 23 റണ്‍സെടുത്തു.ക്യാപ്റ്റന്‍ രഹാനെ ഒരു ഫോറും സിക്സുമായി 20 റണ്‍സോടെയും,റിങ്കു സിങ് 12 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 15 റണ്‍സോടെയും പുറത്താകാതെ നിന്നു.ഓപ്പണിങ് വിക്കറ്റില്‍ ഡികോക്ക് നരെയ്ന്‍ സഖ്യം 25 പന്തില്‍ 46 റണ്‍സും, രണ്ടാം വിക്കറ്റില്‍ രഹാനെ നരെയ്ന്‍ സഖ്യം 18 പന്തില്‍ 39 റണ്‍സും കൂട്ടിച്ചേര്‍ത്തു.

പിരിയാത്ത മൂന്നാം വിക്കറ്റില്‍ രഹാനെ റിങ്കുസിങ് സഖ്യം 18 പന്തില്‍ 22 റണ്‍സ്.കൊല്‍ക്കത്തയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റുകള്‍

അന്‍ഷുല്‍ കംബോജ്,നൂര്‍ അഹമ്മദ് എന്നിവര്‍ പങ്കുവച്ചു.ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയുടെത് തകര്‍പ്പന്‍ തുടക്കമായിരുന്നു.ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്നും പവര്‍പ്ലേയില്‍ അടിച്ചുതകര്‍ത്തു.ടീം നാലോവറില്‍ 46 റണ്‍സിലെത്തി.

എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഡി കോക്കിനെ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കി. 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെ അകമ്പടിയോടെ 23 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം.എങ്കിലും സുനില്‍ നരെയ്നും നായകന്‍ അജിങ്ക്യ രഹാനെയും വെടിക്കെട്ട് തുടര്‍ന്നതോടെ കൊല്‍ക്കത്ത അനായാസം ജയത്തിലേക്ക് കുതിച്ചു.സുനില്‍ നരെയ്‌നെ പുറത്താക്കിയെങ്കിലും ഫലമുണ്ടായില്ല. രഹാനെയും റിങ്കു സുങ്ങും ടീമിനെ വിജയതീരത്തെത്തിച്ചു.18 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് നരെയ്ന്‍ മടങ്ങിയത്. ഒടുവില്‍ 10.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.

നേരത്തെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ്, ഓള്‍ഔട്ടാകാതെ 'രക്ഷപ്പെട്ടെങ്കിലും' നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 103 റണ്‍സ്. ഈ സീസണില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്‌കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തില്‍ ശിവം ദുബെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തില്‍ മൂന്നു ഫോറുകളോടെ 31 റണ്‍സുമായി ടോപ് സ്‌കോററായി.

നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ചെന്നൈ ഇന്നിങ്സില്‍, രണ്ടു തവണ കൊല്‍ക്കത്ത ഫീല്‍ഡര്‍മാര്‍ കൈവിട്ടു സഹായിച്ച വിജയ് ശങ്കര്‍ 21 പന്തില്‍ 29 റണ്‍സെടുത്തു. രണ്ടു ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് വിജയ് ശങ്കറിന്റെ ഇന്നിങ്സ്. അക്കൗണ്ട് തുറക്കും മുന്‍പേ ഹര്‍ഷിത് റാണയുടെ പന്തില്‍ സുനില്‍ നരെയ്നും, പിന്നീട് വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ ഹര്‍ഷിത് റാണയുടെ തന്നെ പന്തില്‍ വെങ്കടേഷ് അയ്യരുമാണ് വിജയ് ശങ്കറിനെ കൈവിട്ട് സഹായിച്ചത്.

ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ (11 പന്തില്‍ രണ്ടു ഫോറുകളോടെ 12), രാഹുല്‍ ത്രിപാഠി (22 പന്തില്‍ ഒരു ഫോര്‍ സഹിതം 16) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു ബാറ്റര്‍മാര്‍. ഓപ്പണര്‍ രചിന്‍ രവീന്ദ്ര ഒന്‍പതു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ മഹേന്ദ്രസിങ് ധോണി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. ആറാമനായെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ മുതലുള്ള ആറു താരങ്ങളില്‍ ഒരു റണ്ണില്‍ കൂടുതല്‍ നേടിയ ഏക താരം പതിനൊന്നാമനായി എത്തിയ അന്‍ഷുല്‍ കംബോജാണ്. കംബോജ് മൂന്നു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു.

അശ്വിന്‍ (ഏഴു പന്തില്‍ ഒന്ന്), രവീന്ദ്ര ജഡേജ രണ്ടു പന്തില്‍ പൂജ്യം), ദീപക് ഹൂഡ (നാലു പന്തില്‍ പൂജ്യം), നൂര്‍ അഹമ്മദ് (എട്ടു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് 611 വരെയുള്ള താരങ്ങളുടെ പ്രകടനം.കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഹര്‍ഷിത് റാണ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതമെടുത്തു. മോയിന്‍ അലി നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 20 റണ്‍സ് വഴങ്ങിയം വൈഭവ് അറോറ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

വിജയത്തോടെ കൊല്‍ക്കത്ത ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.ആറു മത്സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ചെന്നൈ രണ്ടു പോയിന്റുമായി ഒന്‍പതാം സ്ഥാനത്തു തുടരുന്നു.ചെന്നൈയ്ക്ക് പിന്നിലുള്ളത് സണ്‍റൈസേഴ്സ് ഹൈദരാബാദ് മാത്രം.