ദുബായ്: നാളെ നടക്കുന്ന എഷ്യകപ്പ് ഫൈനലിലെ ജേതാക്കള്‍ക്ക് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ് വി ട്രോഫി സമ്മാനിക്കും. ഫൈനല്‍ കാണാന്‍ ദുബായിലെത്തുന്ന അദ്ദേഹം തന്നെ ജേതാക്കള്‍ക്ക് ട്രോഫി നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തങ്ങള്‍ ജേതാക്കളായാല്‍ നഖ് വിയില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.അതിനാല്‍ തന്നെ നിലവില്‍ വിഷയത്തിന്‍മേലുള്ള ബിസിസിഐയുടെ നിലപാടിന് കാതോര്‍ക്കുകയാണ് കായിക ലോകം.

സെപ്റ്റംബര്‍ 14-ലെ മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഷേക് ഹാന്‍ഡ് നല്‍കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് മത്സര റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ വിലക്കണമെന്നായിരുന്നു നഖ്വിയുടെ ആവശ്യം. എന്നാല്‍, ഐ.സി.സി അത് തള്ളുകയായിരുന്നു. ഇതോടൊപ്പം, ഇന്ത്യയുടെ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഫൈനലില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടതും നഖ്വിയായിരുന്നു. തന്റെ ടീമിന്റെ വിജയം രാജ്യത്തിന്റെ സായുധസേനയ്ക്കും, പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്കും സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടിയാല്‍ പിസിബി ലെവല്‍ 4 കുറ്റാരോപണം ഉയര്‍ത്തിയത്. പക്ഷെ ഈ വിഷയത്തില്‍ സൂര്യകുമാറിനും പാക്കിസ്ഥാന്‍ താരം റൗഫിനും ഐ സി സി പിഴ ഈടാക്കുകയായിരുന്നു.

'നഖ്വി ഇന്ന് വൈകുന്നേരം എത്തും. ഐസിസി അധ്യക്ഷനായതിനാല്‍ വിജയകിരീടം നല്‍കേണ്ടത് അദ്ദേഹമാണ്. ഇപ്പോള്‍ ബി.സി.സി.ഐ എന്ത് തീരുമാനിക്കുമെന്ന് നോക്കാം,' എന്നാണ് ടൂര്‍ണമെന്റ് സംഘാടകരുടെ നിലപാട്.

അതെ സമയം ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഉള്ള ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടില്‍ നിന്ന് പിന്മാറി ടീം ഇന്ത്യ. പാകിസ്ഥാനുമായുള്ള നിസ്സഹകരണത്തിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ മത്സരങ്ങളില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ പോലും ഇന്ത്യ തയ്യാറായിരുന്നില്ല. ഫൈനല്‍ ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ഹസ്ത ദാനം നല്‍കാന്‍ സാധ്യതയില്ല.

2025 ഏഷ്യാ കപ്പിലെ രണ്ട് മത്സരങ്ങളിലും ടോസ് ചെയ്യുമ്പോള്‍ സൂര്യകുമാറും സല്‍മാനും കൈ നല്‍കിയിരുന്നില്ല. സൂപ്പര്‍ 4 പോരാട്ടത്തിനിടെ ഹാരിസ് റൗഫ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അഭിഷേക് ശര്‍മ്മയുമായി ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെ ഇരു ടീമുകളും തമ്മിലുള്ള ശത്രുത മറ്റൊരു തലത്തിലെത്തി. സൂപ്പര്‍ 4 മത്സരത്തിനിടെ കാണികള്‍ക്ക് നേരെ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചതിന് റൗഫും സഹതാരം സാഹിബ്സാദ ഫര്‍ഹാനും ഐസിസിയുടെ ശിക്ഷകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. റൗഫിന് മാച്ച് ഫീയുടെ 30% പിഴ ചുമത്തിയപ്പോള്‍, ഫര്‍ഹാനെ താക്കീത് നല്‍കി വിട്ടയച്ചു.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍, പാകിസ്ഥാനെതിരെ രണ്ടുതവണ വിജയം നേടിയ ഇന്ത്യന്‍ ടീം ഞായറാഴ്ച ദുബായില്‍ ഹാട്രിക് വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ ഇന്നിംഗ്സിന്റെ ശേഷിക്കുന്ന സമയങ്ങളില്‍ കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.