മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ വിശ്വരൂപം പുറത്തെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 216 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. റയാന്‍ റിക്കിള്‍ട്ടനും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചറി നേടി. 32 പന്തുകള്‍ നേരിട്ട റിക്കിള്‍ട്ടന്‍ 58 റണ്‍സും, 28 പന്തുകളില്‍നിന്ന് സൂര്യ 54 റണ്‍സുമെടുത്തു പുറത്തായി. വില്‍ ജാക്‌സ് (21 പന്തില്‍ 29), കോര്‍ബിന്‍ ബോഷ് (10 പന്തില്‍ 20), നമന്‍ ധിര്‍ (11 പന്തില്‍ 25) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്‌നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മുംബൈക്കായി തിലക് വര്‍മ്മയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിംഗില്‍ തിളങ്ങിയില്ല.

രണ്ട് സിക്സുകള്‍ പറത്തി മികച്ച തുടക്കം നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. 5 പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ അതിവേഗക്കാരന്‍ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന്‍ റെക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു. 32 പന്തുകളില്‍ ആറ് ഫോറും നാല് സിക്സറുകളും സഹിതം 58 റണ്‍സെടുത്ത റയാനെ 9-ാം ഓവറില്‍ ദിഗ്വേഷ് രാത്തി പുറത്താക്കി. വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്സിനെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ പ്രിന്‍സ് യാദവ് ബൗണ്‍ഡാക്കുകയും ചെയ്തപ്പോള്‍ മുംബൈ സ്‌കോര്‍ 116-3. 21 പന്തുകളില്‍ 29 റണ്‍സാണ് ജാക്സിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ രവി ബിഷ്ണോയിയുടെ കറങ്ങും പന്തില്‍ മടങ്ങിയ തിലക് വര്‍മ്മ അഞ്ച് ബോളുകളില്‍ ആറ് റണ്‍സിലൊതുങ്ങി.

താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ 157-4 എന്ന സ്‌കോറിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ മായങ്ക് യാദവ് ബൗള്‍ഡാക്കി. ഹാര്‍ദിക് ഏഴ് പന്തില്‍ അഞ്ച് റണ്‍സേ നേടിയുള്ളൂ. എങ്കിലും വെടിക്കെട്ട് തുടര്‍ന്ന സ്‌കൈ 27 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തി. 18-ാം ഓവറില്‍ സിക്‌സര്‍ പറത്തി ഫിഫ്റ്റി തികച്ച സൂര്യയെ തൊട്ടടുത്ത പന്തില്‍ ആവേഷ് ഖാന്‍, മിച്ചല്‍ മാര്‍ഷിന്റെ കൈകളെത്തിച്ചു. 28 ബോളുകളില്‍ 54 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍- കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈയെ 200 കടത്തിയത്. ധിര്‍ 11 പന്തില്‍ 25* ഉം, ബോഷ് 10 പന്തില്‍ 20 ഉം റണ്‍സ് വീതം നേടി. നമന്‍ ധീറിന്റെയും കോര്‍ബിന്‍ ബോഷിന്റെയും കാമിയോ റോളുകള്‍ മുംബൈയെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചു. ലക്‌നൗവിനു വേണ്ടി മയങ്ക് യാദവും ആവേശ് ഖാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പ്രിന്‍സ് യാദവ്, ദിഗ്‌വേഷ് രതി, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.