ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഡല്‍ഹിയുടെ ഇന്നിംഗ്സ് 134 റണ്‍സിന് അവസാനിച്ചിരുന്നു. പിന്നാലെ മഴയെത്തി. ഹൈദരാബാദിന് ബാറ്റിംഗനെത്താന്‍ പോലും സാധിച്ചില്ല. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിടേണ്ടി വന്നു.

പതിനൊന്ന് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഹൈദരാബാദ് ജയം നേടിയത്. ആകെ ഏഴ് പോയിന്റ് മാത്രം. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും ടീമിന് പ്ലേ ഓഫിലേക്ക് മുന്നേറാനാവില്ല. അതേ സമയം പതിനൊന്ന് മത്സരങ്ങളില്‍ ആറ് ജയമടക്കം പതിമൂന്ന് പോയിന്റ് നേടിയ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

നേരത്തെ, വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ അഷുതോഷ് ശര്‍മ (41) ട്രിസ്റ്റണ്‍ സ്റ്റബ്സ് (41) എന്നിവരാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഹൈദരാബാദിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 29 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു ഡല്‍ഹി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് കമ്മിന്‍സാണ്. ക്യാച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ കരുണ്‍ നായരുടെ (0) വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. പിന്നാലെ ഫാഫ് ഡു പ്ലെസിസും (3), അഭിഷേഖ് പോറലും (8) മടങ്ങി.

പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് അക്സര്‍ പട്ടേലിനെ, ഹര്‍ഷല്‍ പട്ടേല്‍ മടക്കി. കമ്മിന്‍സിനായിരുന്നു ക്യാച്ച്. കെ എല്‍ രാഹുലിനെ (10) ജയദേവ് ഉനദ്കട്ടും മടക്കിയതോടെ ഡല്‍ഹി അഞ്ചിന് 29 എന്ന നിലയിലാണ്. കിഷനായിരുന്നു ക്യാച്ച്. മത്സരത്തില്‍ കിഷന്റെ നാലാം ക്യാച്ചായിരുന്നു ഇത്. തുടര്‍ന്ന് ക്രീസിലെത്തിയ വിപ്രജ് നിഗം (18) റണ്ണൗട്ടായി. തുടര്‍ന്ന് അഷുതോഷ് - സ്റ്റബ്സ് സഖ്യം ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.

അഷുതോഷ് അവസാന പന്തില്‍ പുറത്തായി. 26 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും രണ്ട് ഫോറും നേടി. സ്റ്റബ്സിനൊപ്പം, മിച്ചല്‍ സ്റ്റാര്‍ക്ക് (1) പുറത്താവാതെ നിന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. മലയാളി താരം സച്ചിന്‍ ബേബി ഹൈദരാബാദിന്റെ പ്ലേയിംഗ് ഇലവനിലെത്തി. അഭിനവ് മനോഹറും ടീമിലുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി ഇംപാക്റ്റ് സബുകളുടെ നിരയിലാണുള്ളത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. മുകേഷ് കുമാറിന് പകരം ടി നടരാജന്‍ ടീമിലെത്തി.