മൊഹാലി: ലോ സ്‌കോറിംഗ് ത്രില്ലറില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിനെ എറിഞ്ഞുവീഴ്ത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ മറുപടി 15.1 ഓവറില്‍ 95 റണ്‍സിന് അവസാനിച്ചു. 62ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്ന് യുസ്വേന്ദ്ര ചഹാലിന്റെ മാസ്മരിക സ്പിന്‍ ബൗളിംഗിന് മുന്നില്‍ കൊല്‍ക്കത്ത കറങ്ങി വീഴുകയായിരുന്നു. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലാണ് വിജയശില്‍പി.ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോര്‍ എന്ന റെക്കോഡും ഈ മത്സരത്തോടെ പഞ്ചാബ് സ്വന്തമായി.

28 പന്തില്‍ 37 റണ്‍സ് നേടിയ രഘുവന്‍ഷിയാണ് കൊല്‍ക്കത്തത്തയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ അത്ര നല്ല തുടക്കമല്ലായിരുന്നു കൊല്‍ക്കത്തയ്ക്ക്. ഏഴ് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. സുനില്‍ നരെയ്ന്‍ (5), ക്വിന്റണ്‍ ഡി കോക്ക് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് അജിന്‍ക്യ രഹാനെ (17) രഘുവന്‍ഷി സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രഹാനെ എട്ടാം ഓവറില്‍ മടങ്ങി. യൂസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റിവ്യൂ എടുക്കാതെ പോയത് രഹാനെയ്ക്ക് വിനയായി. ദൃശ്യങ്ങളില്‍ അത് വിക്കറ്റല്ലെന്ന് വ്യക്തമായിരുന്നു. വൈകാതെ രഘുവന്‍ഷി പവലിയലില്‍ തിരിച്ചെത്തി. ചാഹല്‍ തന്നെയാണ് താരത്തെ മടക്കിയത്.

വെങ്കടേഷ് അയ്യര്‍ക്കും (7) കൊല്‍ക്കത്ത നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. റിങ്കു സിംഗിനെ (2) ചാഹലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടടുത്ത പന്തില്‍ രമണ്‍ദീപ് സിംഗും (0) മടങ്ങി. ചാഹലിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച്. ഇതോടെ ഏഴിന് 76 എന്ന നിലയിലായി കൊല്‍ക്കത്ത. തുടര്‍ന്നെത്തിയ ഹര്‍ഷിത് റാണയും (3) നിരാശപ്പെടുത്തി. വൈഭവ് അറോറയും (0) കൂടി മടങ്ങിയതോടെ കൊല്‍ക്കത്ത ഒമ്പതിന് 95 എന്ന നിലയിലായി. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ ആന്ദ്രേ റസ്സലിലായിരുന്നു. എന്നാല്‍ 16-ാം ഓവറിന്റെ ആദ്യ പന്തില്‍ റസ്സലിനെ (17) ബൗള്‍ഡാക്കി മാര്‍കോ ജാന്‍സന്‍ പഞ്ചാബിന് വിജയം സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് 15.3 ഓവറില്‍ വെറും 111 റണ്‍സിന് പഞ്ചാബിന്റെ പേരുകേട്ട ബാറ്റിംഗ് നിര കൂടാരം കയറുകയായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 22(12), പ്രഭ്‌സിംറാന്‍ സിംഗ് 30(15) എന്നിവര്‍ മികച്ച തുടക്കം നല്‍കിയതിന് ശേഷമാണ് ബാറ്റിംഗ് പിച്ചില്‍ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് പഞ്ചാബിന് വിനയായത്.3.2 ഓവറില്‍ 39 റണ്‍സ് എന്ന നിലയില്‍ ടീം സ്‌കോര്‍ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്.

പ്രിയാന്‍ഷ് ആര്യ പുറത്തായതിന് പിന്നാലെ അതേ ഓവരില്‍ നായകന്‍ ശ്രേയസ് അയ്യര്‍ 0(2) മടങ്ങി. ജോഷ് ഇംഗ്ലിസ് 2(6) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയപ്പോള്‍ ഹര്‍ഷിത് റാണയ്ക്ക് മൂന്നാമത്തെ വിക്കറ്റ് സമ്മാനിച്ച് പ്രഭ്‌സിംറാനും മടങ്ങിപ്പോയി. നെഹാല്‍ വധേര 10(9), ഗ്ലെന്‍ മാക്‌സ്വെല്‍ 7(10) എന്നിവരും ബാറ്റ് വച്ച് കീഴടങ്ങിയപ്പോള്‍ 9.1 ഓവറില്‍ 76ന് ആറ് എന്ന സ്‌കോറിലേക്ക് പഞ്ചാബ് വീണു.ഇംപാക്ട് സബ് റോളിലെത്തിയ സുയാന്‍ഷ് ഷെഡ്‌ഗെ ഒരു ഇംപാക്ടും ഉണ്ടാക്കാനാകാതെ 4(4) പുറത്തായി.

ശശാങ്ക് സിംഗ് 18(17), മാര്‍ക്കോ യാന്‍സന്‍ 1(2), സേവ്യര്‍ ബാര്‍ട്‌ലെറ്റ് 11(15) അര്‍ഷ്ദീപ് സിംഗ് പുറത്താകാതെ ഒരു റണ്‍ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എളിയ സംഭാവനകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഹര്‍ഷിത് റാണ പഞ്ചാബിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. വരുണ്‍ ചക്രവര്‍ത്തിക്കും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ വൈഭവ് അരോറയും ആന്റിച്ച് നോര്‍ക്യയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.