ജയ്പൂര്‍: അദ്ഭുത ബാലന്‍ കൂടെയുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് എന്തിന് തോല്‍ക്കണം? ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് 14 കാരന്‍ വൈഭവ് സൂര്യവംശി പട നയിച്ചപ്പോള്‍, രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി. ഗുജറാത്ത് കുറിച്ച 210 റണ്‍സ് വിജയ് ലക്ഷ്യം വെറും 15.5 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു.

ഇതോടെ, അഞ്ച് മത്സരങ്ങളിലെ തോല്‍വിയുടെ ചരിത്രം പിന്നിലാക്കി ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ സാധ്യതകള്‍ സജീവമാക്കി. 17 പന്തിലാണ് ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി വൈഭവ് സ്വന്തം പേരിലാക്കിയത്. 40 പന്തില്‍ 70 റണ്‍സുമയി യശ്വസി ജയ്‌സ്വാളും മികച്ച പിന്തുണ നല്‍കി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പവര്‍പ്ലേയില്‍ 17 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് മൂന്നക്കം കടന്നത് 35 പന്തില്‍. അതും 11 തകര്‍പ്പന്‍ സിക്സറുകളും ഏഴ് മിന്നുന്ന ബൗണ്ടറികളുമടക്കം. 38 പന്തില്‍ 101 റണ്‍സുമായി വൈഭവ് പുറത്തായി. 2013 ല്‍ 30 പന്തില്‍ സെഞ്ചറി നേടിയ ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ചറിയുടെ റെക്കോഡ്. കരിം ജാനറ്റിന്റെ ഒരോവറില്‍ വൈഭവ് 30 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്ന് സിക്സറുകളും മൂന്ന് ബൗണ്ടറികളും പത്താം ഓവറില്‍ പിറന്നു.

ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ തന്നെ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിര്‍ത്തി കടത്തിയ തുടക്കം. പിന്നീട് ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സായിരുന്നു രാജസ്ഥാന്റെ സ്‌കോര്‍. എന്നാല്‍ നാലാം ഓവറില്‍ 14-കാരന്റെ വെടിക്കെട്ട് പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇഷാന്ത് ശര്‍മ എറിഞ്ഞ നാലാം ഓവറില്‍ ഇഷാന്തിനെ പലകുറി അതിര്‍ത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടക്കം രാജസ്ഥാന്‍ ആ ഓവറില്‍ നേടിയത് 28 റണ്‍സ്. അടുത്ത ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും അടിച്ചുതകര്‍ത്തതോടെ 17 പന്തില്‍ നിന്ന് വൈഭവ് അര്‍ധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും താരം സ്വന്തമാക്കി.

ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജയ്‌സ്വാളും തുടക്കം മുതല്‍ തന്നെ ഗുജറാത്ത് ബൗളര്‍മാര്‍ക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടു. നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സര്‍ പറത്തി 14കാരനായ വൈഭവ് രാജസ്ഥാന്‍ ആരാധകരെ ആവേശത്തിലാക്കി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ രണ്ടാം ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്‌ലര്‍ കൈവിട്ടു കളഞ്ഞു. അവസാന പന്ത് സിക്‌സര്‍ പറത്തി ജയ്‌സ്വാള്‍ വീണുകിട്ടിയ അവസരം മുതലാക്കി. മൂന്നാം ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ 3 ബൗണ്ടറികള്‍ നേടിയ ജയ്‌സ്വാള്‍ സ്‌കോറിംഗിന്റെ വേഗം കൂട്ടി. തൊട്ടടുത്ത ഓവറില്‍ ഇഷാന്ത് ശര്‍മ്മയ്‌ക്കെതിരെ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും നേടി വൈഭവ് കൂടുതല്‍ അപകടകാരിയായി. 28 റണ്‍സാണ് നാലാം ഓവറില്‍ പിറന്നത്. 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

5ാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ നായകന്‍ ശുഭ്മന്‍ ഗില്‍ പന്തേല്‍പ്പിച്ചു. എന്നാല്‍, ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് ജയ്‌സ്വാള്‍ സുന്ദറിനെ വരവേറ്റത്. പിന്നാലെ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടി വൈഭവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. വെറും 17 പന്തുകളില്‍ നിന്ന് 3 ബൗണ്ടറികളും 6 സിക്‌സറുകളും പറത്തിയാണ് വൈഭവ് 50 കടന്നത്. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ പ്രസീദ് കൃഷ്ണയ്ക്ക് എതിരെ 6 റണ്‍സ് മാത്രം കണ്ടെത്താനെ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ.

നേരത്തെ 84 റണ്‍സെടുത്ത് ശുഭമാന്‍ ഗില്ലും 26 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും തകര്‍ത്താടിയപ്പോഴാണ് ഗുജറാത്ത് നാലുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തത്. 50 പന്തില്‍ നാലു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെ 84 റണ്‍സെടുത്താണ് ശുഭ്മന്‍ ഗില്‍ പുറത്തായത്. സായ് സുദര്‍ശന്‍ 39 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്‍ സായ് സുദര്‍ശന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 ബോളില്‍ 93 റണ്‍സെടുത്തു.. പവര്‍ പ്ലേയ്ക്ക് ശേഷവും രാജസ്ഥാന്‍ ബൗളര്‍മാരെ അടിച്ചുകളിച്ച ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ടീം പത്തോവറില്‍ 92 ലെത്തി.

തുടര്‍ന്നെത്തിയ ജോസ് ബട്‌ലറുമായി ചേര്‍ന്ന് 38 പന്തില്‍ 74 റണ്‍സ് കൂട്ടുകെട്ടും ശുഭ്മന്‍ ഗില്‍ പടുത്തുയര്‍ത്തി. വാഷിങ്ടന്‍ സുന്ദര്‍ 13 റണ്‍സെടുത്തും രാഹുല്‍ തെവാത്തിയ ഒന്‍പതു റണ്‍സെടുത്തും പുറത്തായി. ജോസ് ബട്‌ലര്‍ 50 റണ്‍സോടെയും ഷാറുഖ് ഖാന്‍ അഞ്ച് റണ്‍സോടെയും പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.