ബെംഗളൂരു: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ആര്‍സിബി ബാറ്റിംഗ് നിരയിലെ ഒരാളെങ്കിലും സാമാന്യബുദ്ധി കാട്ടിയിരുന്നെങ്കില്‍ ആര്‍സിബിക്ക് പൊരുതാവുന്ന സ്‌കോറിലെത്താമായിരുന്നുവെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. ക്രീസില്‍ നിലയുറപ്പിക്കുന്ന കാര്യത്തില്‍ ആര്‍സിബി ബാറ്റര്‍മാര്‍ ആരും സാമാധ്യബോധം പോലും കാണിച്ചില്ലെന്ന് സേവാഗ് പ്രതികരിച്ചു. ''ബെംഗളൂരുവിന്റെ ബാറ്റിങ് വളരെ മോശമായിരുന്നു. എല്ലാവരും കരുതലില്ലാതെ ബാറ്റു ചെയ്തു വിക്കറ്റു കളഞ്ഞു. അവരുടെ ഒരു ബാറ്റര്‍ പോലും മികച്ചൊരു പന്തിലല്ല പുറത്തായത്.'' സേവാഗ് ചര്‍ച്ചയില്‍ പ്രതികരിച്ചു.

''ഒരു ബാറ്ററെങ്കിലും സാമാന്യബോധം ഉപയോഗിച്ചു ബാറ്റു ചെയ്യണമായിരുന്നു. കുറച്ചു വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് 14 ഓവറില്‍ 110, 120 റണ്‍സൊക്കെ എളുപ്പത്തില്‍ സ്വന്തമാക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കുറച്ചു റണ്‍സുണ്ടായിരുന്നെങ്കില്‍ പൊരുതി നോക്കാനുള്ള സമയം ആര്‍സിബിക്കു നേടിയെടുക്കാമായിരുന്നു.'' സേവാഗ് വ്യക്തമാക്കി. മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സ് അഞ്ച് വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്.

എല്ലാവരും മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. ഒരു ബാറ്ററെങ്കിലും കുറച്ച് സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ അവര്‍ക്ക് 14 ഓവറില്‍ 110-120 റണ്‍സെങ്കിലും നേടി പൊരുതാവുന്ന സ്‌കോറിലെത്താമായിരുന്നു. വിക്കറ്റെടുക്കുന്നതും വിക്കറ്റ് വലിച്ചെറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഞ്ചാബ് ബൗളര്‍മാരുടെ മിടുക്കുകൊണ്ടല്ല ആര്‍സിബി തകര്‍ന്നടിഞ്ഞതെന്നും സെവാഗ് പറഞ്ഞു.

അടുത്ത മത്സരത്തിലെങ്കിലും ഹോം ഗ്രൗണ്ടില്‍ ജയിക്കാന്‍ ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ ഒരു പരിഹാരം കണ്ടേ മതിയാവു. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബാറ്റിംഗ് നിര ഹോം ഗ്രൗണ്ടില്‍ നിരന്തരം പരാജയപ്പെടുന്നു. അതിന് ആരാണ് പരിഹാരം കാണുകയെന്നും സെവാഗ് ചോദിച്ചു.

മഴമൂലം 14 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ആദ്യം 26-3ലേക്കും 43-7ലേക്കും തകര്‍ന്നടിഞ്ഞിരുന്നു. 26 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ടിം ഡേവിഡും 18 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറും മാത്രമാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നത്. ആര്‍സിബി ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 21 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 95 റണ്‍സിലെത്തിച്ചത്.

42 റണ്‍സെടുക്കുന്നതിനിടെ ബെംഗളൂരുവിന്റെ ഏഴു വിക്കറ്റുകള്‍ വീണു. ഭുവനേശ്വര്‍ കുമാര്‍ (എട്ട്), ഫില്‍ സോള്‍ട്ട് (നാല്), ലിയാം ലിവിങ്സ്റ്റന്‍ (നാല്), ജിതേഷ് ശര്‍മ (രണ്ട്), വിരാട് കോലി (ഒന്ന്), ക്രുനാല്‍ പാണ്ഡ്യ (ഒന്ന്), മനോജ് ബന്ധാകെ (ഒന്ന്) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.