ബഹ്റൈന്‍ കേരളിയ സമാജം ഓണാട്ടുകര ഫെസ്റ്റ് 2025 വെള്ളിയാഴ്ച

Update: 2025-02-03 15:07 GMT

മ്പന്നമായ കാര്‍ഷിക സംസ്‌കൃതിയുടെയും ക്ഷേത്ര സംസ്‌ക്കാരത്തിന്റെയും ക്ഷേത്ര കലകളുടെയും ഉത്സവപ്പെരുമയുടെയും നാടാണ് ഓണാട്ടുകര. ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവവും അനുഷ്ടാന കലയായ കുത്തിയോട്ടവും, കുതിരമൂട്ടില്‍ കഞ്ഞി സദ്യയുമാണ് ഓണാട്ടുകരപ്പെരുമയില്‍ മുന്നില്‍ നില്‍ക്കുന്നത്.

പാരമ്പര്യ തച്ചു ശാസ്ത്ര ശില്പഭംഗി നിറഞ്ഞ കെട്ടുകാഴ്ചകള്‍ ഓണാട്ടുകരയുടെ ക്ഷേത്രോത്സവങ്ങളുടെ പ്രത്യേകത കൂടിയാണ്. പൂത്ത് നില്‍ക്കുന്ന എള്ളിന്‍പാടങ്ങളും, മഞ്ഞ വിരിച്ചു നില്‍ക്കുന്ന പുന്നെല്ലിന്‍ പാടങ്ങളും, കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പുഞ്ച വയലുകളും നിറഞ്ഞ മനോഹരമായ ഭൂമികയാണ് ഓണാട്ടുകര. കുംഭഭരണി ഉത്സവത്തതോട് അനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണി (ഉത്സവച്ചന്ത) ഈ കാര്‍ഷിക സംസ്‌ക്കാരം വിളിച്ചോതുന്നതാണ്.

ഈ വരുന്ന ഫെബ്രുവരി 7ന് വെള്ളിയാഴ്ച ബഹ്റൈന്‍ കേരളിയ സമാജത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാട്ടുകര ഫെസ്റ്റില്‍ രാവിലെ 11 മണി മുതല്‍ കഞ്ഞി സദ്യയും വൈകിട്ട് 6 മണി മുതല്‍ 'ചെട്ടികുളങ്ങര കുത്തിയോട്ട സമിതി ബഹ്റൈന്‍ന്റെ 100 ല്‍പരം കുത്തിയോട്ട കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അനുഷ്ടാന കലയായ കുത്തിയോട്ടപ്പാട്ടും ചുവടും നടത്തപ്പെടുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍ വി എസ് , സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ,കുത്തിയോട്ട സമിതി കണ്‍വീനര്‍ രാഘുനാഥന്‍ നായര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ മലയാളികളെയും ഹൃദയ പൂര്‍വ്വം ബഹ്റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍ വി എസ് , സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ,കുത്തിയോട്ട സമിതി കണ്‍വീനര്‍ രാഘുനാഥന്‍ നായര്‍ , സന്തോഷ് ബാബു , സുനില്‍ മാവേലിക്കര ,സച്ചിന്‍ ശങ്കര്‍ ,അജിത്ത് മാത്തൂര്‍ എന്നിവര്‍ പങ്കെടുത്തു

Similar News