ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല'യുടെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി
കൊച്ചി: ശ്രീനാഥ് ഭാസി നായകാനായെത്തുന്ന 'പൊങ്കാല' എന്ന സിനിമയുടെ പ്രധാന രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് പരാതി. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ സംവിധായകന്‍ എ.ബി. ബിനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങൾ പ്രചരിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാക്കെതിരെയാണ് സംവിധായകന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഷൂട്ടിങ് പൂര്‍ത്തിയാക്കി ചിത്രം റിലീസിനൊരുങ്ങവെയാണ് ആരോപണവുമായി സംവിധായകൻ രംഗത്തെത്തിയത്. രണ്ടാഴ്ച മുമ്പാണ് സിനിമയിലെ രംഗങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതായി സംവിധായകൻ ബിനിൽ കണ്ടത്. സുഹൃത്താണ് സംവിധായകനോട് വിവരം പറഞ്ഞത്. വീഡിയോ പരിശോധിച്ചപ്പോള്‍ അസിസ്റ്റന്റ് ആയി വന്ന ആള്‍ സിനിമാരംഗങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വ്യൂസ് കിട്ടാനായി സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതായി മനസ്സിലായി.
തുടർന്ന് ഫോൺ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തിരുന്നില്ല. പിന്നീട് മെസ്സേജിലൂടെ വീഡിയോ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫൈസല്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും ഇതേ വീഡിയോ ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ കണ്ടതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദമാക്കി.
10 കോടി രൂപ മുതല്‍മുടക്കുള്ള സിനിമയാണ്. വളരെ ശ്രദ്ധയോടെ ആറെട്ട് മാസംകൊണ്ട് ചിത്രീകരിച്ച സിനിമയുടെ പ്രധാന ഭാഗമായി നില്‍ക്കുന്നയാളാണ് ഇങ്ങനെ ചെയ്തത്. സിനിമ റീഷൂട്ട് ചെയ്യേണ്ട അവസ്ഥയാണിപ്പോളെന്നും ബിനില്‍ പറഞ്ഞു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് 'പൊങ്കാല'. വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.