കാന്താര 2ല്‍ ഋഷഭിന്റെ അച്ഛനാകാന്‍ മോഹന്‍ലാല്‍? അമ്പരന്ന് സിനിമാ ലോകം

Update: 2024-10-01 11:51 GMT

കന്നഡ സിനിമ മേഖലയില്‍ ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അവതരിപ്പിച്ച ചിത്രം കര്‍ണാടകയില്‍ കെജിഎഫിനെയും പിന്തള്ളി. കാന്താരക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കാന്താര 2ല്‍ ഒരു നിര്‍ണായകമായ കഥാപാത്രമായി മോഹന്‍ലാലും ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകളുടെയടക്കം സൂചനകള്‍. ഹോംബാലെ ഫിലിംസുമായി മോഹന്‍ലാല്‍ കരാറില്‍ ഒപ്പിട്ടു എന്നാണ് റിപ്പോര്‍ട്ട്.



നായകന്‍ ഋഷഭ് ഷെട്ടിയുടെ അച്ഛന്‍ കഥാപാത്രമായിട്ടായിരിക്കും മോഹന്‍ലാല്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യഭാഗം വിജയച്ചതോടെയാണ് രണ്ടാം ഭാഗത്തെ പറ്റി അണിയറപ്രവര്‍ത്തകര്‍ ചിന്തിക്കുന്നത്. പഞ്ചുരുളിയുടെയും, ഗുളികന്റെയും അറിയാക്കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും രണ്ടാം ഭാഗത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. 125 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്.

ബോളിവുഡില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി നേരത്തെ പറഞ്ഞ മറുപടിയും ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാന്‍ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷന്‍ ഹൗസില്‍ മുമ്പ് താന്‍ ജോലി ചെയ്തിരുന്നു. എങ്കിലും ബോളിവുഡിലേക്ക് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

കാന്താര 2022 സെപ്തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കന്നഡയിലെ ആ ചിത്രത്തിന് ഗുണമായത്. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‌നാഥായിരുന്നു സംഗീതം.

Tags:    

Similar News