'ഹഹ ഹിഹി ഹുഹു'... ലഹരി കേസ് വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി പ്രയാഗ മാര്‍ട്ടിന്റെ ഇന്‍സ്റ്റാ സ്റ്റോറി; പരിഹാസം നിറച്ച പ്രതികരണമാണോ എന്ന് ആരാധകര്‍

Update: 2024-10-08 05:31 GMT

ലഹരി കേസ് വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്.

വാര്‍ത്തകളോടുള്ള പ്രയാഗയുടെ പ്രതികരണമായിട്ടാണ് സ്റ്റോറി കണക്കാക്കപ്പെടുന്നത്. 'ഹഹ ഹിഹി ഹുഹു' എന്നെഴുതിയ ബോര്‍ഡാണ് താരം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. പ്രയാഗയുടെ സ്റ്റോറി വൈറലായി മാറുകയാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രയാഗയുടെ അമ്മ പ്രതികരിക്കുകയുണ്ടായി. ആരോപണം പ്രയാഗയുടെ അമ്മ ജിജി മാര്‍ട്ടിന്‍ നിഷേധിക്കുന്നു. പ്രയാഗയുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ. അവള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നും അമ്മ പറഞ്ഞു. വിഷയത്തില്‍ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.

അതേസമയം, നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ ഇരുപതോളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലഹരി വില്‍പ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ ഈ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. പ്രയാഗയേയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് പൊലീസ് പിടികൂടിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരേയും പിടികൂടിയത്. താരങ്ങള്‍ എത്തിയതെന്തിന് എന്നറിയാന്‍ ഓം പ്രകാശിനെയും ഷിഹാസിനെയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഹോട്ടലില്‍ മൂന്ന് മുറികളിലായിട്ടാണ് ലഹരി ഇടപാടുകള്‍ നടത്തിയത് എന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താരങ്ങള്‍ മുറിയിലെത്തിയതായി കണ്ടെത്തുന്നത്.

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കി ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴ് സിനിമയിലൂടെ താരമായി മാറുകയായിരുന്നു. പിസാസ് എന്ന സിനിമയിലെ പ്രയാഗയുടെ വേഷം കയ്യടി നേടിയിരുന്നു. തുടര്‍ന്ന് മലയാളത്തിലേക്ക് നായികയായി തിരികെ വരികയായിരുന്നു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമകളില്‍ അഭിനിയച്ച് കയ്യടി നേടിയിട്ടുണ്ട് പ്രയാഗ. സോഷ്യല്‍ മീഡിയയില്‍ പ്രയാഗയുടെ വെറൈറ്റി ലുക്കുകള്‍ ചര്‍ച്ചയാകാറുണ്ട്.

അതേസമയം മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും വാര്‍ത്തകളും വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തല്‍ മലയാള സിനിമ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സമയം കൂടിയാണിത്. ശ്രീനാഥ് ഭാസിക്കെതിരെ മുമ്പും മയക്കുമരുന്ന് ഉപോയഗ ആരോപണം ഉണ്ടായിട്ടുണ്ട്. താരങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Tags:    

Similar News