മോഹന്‍ലാല്‍ എന്നെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല; മലയാളത്തില്‍ ജാതിയും മതവും പ്രശ്‌നമല്ല, കഴിവുള്ളവരെ വിളിക്കും; മോഹന്‍ലാലും ഞാനും തമ്മില്‍ എന്നും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്ന സൗഹൃദം: മണിയന്‍പിള്ള പറയുന്നു
മോഹന്‍ലാല്‍ എന്നെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല
തിരുവനന്തപുരം: മലയാള സിനിമയില്‍ തിരുവനന്തപുരം ലോബി ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. തിരുവനന്തപുരം ലോബി എന്നൊരു സംഭവമില്ലെന്നും കഴിവുള്ള ആളുകള്‍ സിനിമയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'തിരുവനന്തപുരം ലോബി എന്നൊരു സംഭവമേയില്ല. രണ്ട് ഉദാഹരണങ്ങള്‍ ഞാന്‍ പറയാം. കിരീടത്തില്‍, സേതുമാധവന്റെ അച്ഛനായി തിലകന്‍ ചേട്ടന്‍ തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ആ കഥാപാത്രത്തിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. അതുപോലെ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാന് നെടുമുടി വേണു ആണ് കറക്ട്. കണ്ണെഴുതി പൊട്ടും തൊട്ടില്‍ നടേശന്‍ മുതലാളിയെ ചെയ്യാന്‍ തിലകന്‍ ചേട്ടനേ പറ്റൂ.
ഇനി വേറൊരു കാര്യം പറയാം. ഞാനും മോഹന്‍ലാലും ഏകദേശം 58 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരു 55 ചിത്രങ്ങളെങ്കിലും 100 ദിവസമോ 75 ദിവസമോ 50 ദിവസമോ ഓടിയ ഷീല്‍ഡുണ്ട്. ഇപ്പോള്‍ ഏത് പടത്തിനുണ്ട് ഷീല്‍ഡ്, എത്ര ദിവസം ഓടുന്നുണ്ട്'.- മണിയന്‍പിള്ള രാജു ചോദിച്ചു.
'എന്നും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്ന സൗഹൃദമാണ് ഞാനും മോഹന്‍ലാലും തമ്മിലുള്ളത്. മോഹന്‍ലാലും ഞാനും തമ്മില്‍ ഒരു പടത്തില്‍ അഭിനയിച്ചിട്ട് 10 വര്‍ഷമായി. ഇപ്പോഴാണ് തുടരും ചെയ്യുന്നത്. തിരുവനന്തപുരം ലോബി ആണെങ്കില്‍ അദ്ദേഹം എന്താണ് പറയാത്തത്, എന്നെ ഒരു ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍. മമ്മൂട്ടിയുമായി ഞാന്‍ അഭിനയിച്ചിട്ടിപ്പോള്‍ ഒരു മൂന്നു നാല് കൊല്ലമായി. എന്നും വിളിക്കുന്ന സുഹൃത്താണ്. അപ്പോള്‍ ലോബി എന്നൊരു സംഭവമില്ല. അവനവന് മാര്‍ക്കറ്റുണ്ടോ അവരെ വിളിക്കും. മാര്‍ക്കറ്റേ ഉള്ളൂ, ലോബി എന്നൊരു സംഭവമേ ഇല്ല'.- മണിയന്‍പിള്ള രാജു പറഞ്ഞു.
'പക്ഷേ ഇപ്പോള്‍ ചിലരൊക്കെ പറയുന്നുണ്ട്, മട്ടാഞ്ചേരിയില്‍ ഒരു ?ഗ്രൂപ്പുണ്ട് എന്നൊക്കെ. അത് അവര്‍ സുഹൃത്തുക്കളൊക്കെ ഒരുമിച്ച് താമസിക്കുന്നവരായിരിക്കും. കഥയെഴുതുന്നവരും കാമറ ചെയ്യുന്നവരും അഭിനേതാക്കളുമൊക്കെ ആ ഏരിയയില്‍ ഉള്ളതു കൊണ്ടാണ്. മറ്റൊരു കാര്യമെടുത്താല്‍ ആദ്യത്തെ മൂന്ന് ഹീറോസും തിരുവനന്തപുരത്ത് നിന്നുള്ളവരല്ലേ. മധു സാറായാലും നസീര്‍ സാറായാലും സത്യന്‍ മാസ്റ്ററായാലും തിരുവനന്തപുരമല്ലേ.
പിന്നെ മെറിലാന്‍ഡ് സ്റ്റുഡിയോ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പടങ്ങള്‍ നടക്കുന്ന സ്ഥലമാണ്. പ്രിയന്റെ കുറേ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റെക്കോഡ് ജോഷി സാറുമായിട്ടാണ്, 38 സിനിമകള്‍ ഞങ്ങളൊന്നിച്ച് ചെയ്തിട്ടുണ്ട്. ജോഷി സാര്‍ എറണാകുളമാണ്. പിന്നെ ജാതിയുടെ കാര്യം എല്ലാവരും പറയും. എംടി വാസുദേവന്‍ നായര്‍ എന്നൊരാളാണ് മമ്മൂട്ടിയെ കൊണ്ടുവരുന്നത്. ഫാസില്‍ എന്നൊരാളാണ് മോഹന്‍ലാലിനെ കൊണ്ടുവരുന്നത്. അപ്പോള്‍ അത് പൊളിഞ്ഞില്ലേ. അതിലൊന്നും കാര്യമില്ല. ജാതി, മതം ഒന്നും ഒരു പ്രശ്‌നമല്ല. കഴിവുള്ളവരെ വിളിക്കും. തീരെ പറ്റില്ലാത്തവരെ പുറന്തള്ളും'.- മണിയന്‍പിള്ള രാജു പറഞ്ഞു.