രോഗം വരുന്നതിന് 20 വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യയുടെ ആദ്യ സൂക്ഷ്മമായ അടയാളം കണ്ടെത്താം; വായിക്കാന്‍ ബുദ്ധിമുട്ടു, മറ്റുള്ള വ്യക്തികളുമായി അടുത്ത് നില്‍ക്കാന്‍ സാധിക്കാത്തതും നിസാരമെന്ന് കാണരുത്; ആദ്യ ലക്ഷണങ്ങള്‍ ഇവയാകാമെന്ന് പഠനം

രോഗം വരുന്നതിന് 20 വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യയുടെ ആദ്യ സൂക്ഷ്മമായ അടയാളം കണ്ടെത്താം

Update: 2025-05-29 08:41 GMT

നുഷ്യരെല്ലാം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് മറവി രോഗം. പലപ്പോഴും രോഗം രൂക്ഷമായതിന് ശേഷമായിരിക്കും അത് കണ്ടുപിടിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഏറെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഈ രോഗം ബാധിക്കുന്നതിനും ഇരുപത് വര്‍ഷം മുമ്പ് ഇതിന്റെ സൂചനകള്‍ നമുക്ക് കണ്ടെത്താം. അങ്ങനെ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് കൃത്യമായ മുന്‍കരുതല്‍ എടുക്കാന്‍ കഴിയും എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. വായിക്കാന്‍ ബുദ്ധിമുട്ട്, മറ്റുള്ള വ്യക്തികളുമായി അടുത്ത് നില്‍ക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ നമ്മള്‍ പലപ്പോഴും നിസാരം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് മറവി രോഗം വരാന്‍ സാധ്യതയുണ്ട് എന്നതിന്റെ ലക്ഷണമായി കണക്കാക്കാം.

തലച്ചോറിന് ഈ രോഗാവസ്ഥ കാരണം തകരാറുകള്‍ ഉണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ ഈ പ്രശ്നങ്ങള്‍ നമ്മളെ ബാധിക്കുന്നതാണ് പതിവ്. അമേരിക്കയിലെ സിയാറ്റിലിലെ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ സയന്‍സിലെ ഗവേഷകരുടെ അഭിപ്രായത്തില്‍, ഈ രോഗം രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായാണ് വളര്‍ച്ച പ്രാപിക്കുന്നത്. അവയെ ഇപ്പോക്സ് എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. രോഗലക്ഷണങ്ങള്‍ വ്യക്തമാകുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യ ഘട്ടമായി തലച്ചോറിലെ ഏതാനും ദുര്‍ബല കോശങ്ങള്‍ക്ക് മാത്രമേ കേടുപാടുകള്‍ സംഭവിക്കുകയുള്ളൂ. നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും എല്ലാം നിരന്തരമായി വഴിതെറ്റി പോകുന്നത് മറവി രോഗത്തിന്റെ തുടക്കത്തിന്റെ സൂചനയായി കണക്കാക്കാം.

രണ്ടാം ഘട്ടത്തില്‍, തലച്ചോറില്‍ ടൗ, അമിലോയിഡ് എന്നീ പ്രോട്ടീനുകള്‍ അടിഞ്ഞുകൂടുന്നതായി കാണുന്നു. പ്രായമാകുന്ന മിക്ക തലച്ചോറുകളിലും ഈ രണ്ട് പ്രോട്ടീനുകളുടെയും ഒരു നിശ്ചിത അളവ് ഉണ്ടാകുമെങ്കിലും, അവയില്‍ ഗണ്യമായ രീതിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മറവി രോഗത്തിന്റെ ലക്ഷണങ്ങളുമായി ഏറെ പൊരുത്തപ്പെട്ടിരിക്കും. ഒരു വ്യക്തിക്ക് ഡിമെന്‍ഷ്യ ബാധിച്ചിട്ടുണ്ടോ എന്ന കാര്യം മറ്റുള്ളവര്‍ മനസിലാക്കുന്നത് ബുദ്ധിപരമായ കാര്യങ്ങളില്‍ അവര്‍ക്കുണ്ടാകുന്ന വീഴ്ചകളുടെ അടിസ്ഥാനത്തിലാണ്.

ഓര്‍മ്മക്കുറവ്, ഭാഷ ഉപയോഗിക്കുന്നതിലെ പൊരുത്തക്കേടുകള്‍, യുക്തിപരമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക തുടങ്ങിയ

സന്ദര്‍ഭങ്ങളിലാണ് പലരും ഇക്കാര്യം കാര്യമായി ശ്രദ്ധിക്കുന്നത്. അല്‍ഷിമേഴ്സ് ബാധിച്ച 84 ദാതാക്കളുടെ തലച്ചോറുകള്‍ ഗവേഷകര്‍ വിശകലനം ചെയ്തിരുന്നു. അല്‍ഷിമേഴ്‌സ് അസോസിയേഷന്റെ അഭിപ്രായത്തില്‍, യു.കെയില്‍ ഏകദേശം 982,000 പേര്‍ ഡിമെന്‍ഷ്യ ബാധിച്ച് ജീവിക്കുന്നതായി കരുതപ്പെടുന്നു.

ഡിമെന്‍ഷ്യ ബാധിച്ച 10 പേരില്‍ ആറ് പേരെയും അല്‍ഷിമേഴ്‌സ് ബാധിക്കുന്നതായും കണ്ടൈത്തിയിട്ടുണ്ട്. 2040 ആകുമ്പോഴേക്കും ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം 14 ലക്ഷത്തോളം വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര എന്നിവയെല്ലാം ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്.

Tags:    

Similar News