രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും മുമ്പ് അല്‍ഷിമേഴ്‌സ് കണ്ടെത്താം; തലച്ചോറിന്റെ കോശഘടന വിശകലനം ചെയ്യുന്ന പുതിയ സ്‌കാന്‍ ഉപയോഗിച്ച് അല്‍ഷിമേഴ്സ് കണ്ടെത്താനാകും; ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷണം നിര്‍ണായകമാകുമ്പോള്‍

രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും മുമ്പ് അല്‍ഷിമേഴ്‌സ് കണ്ടെത്താം

Update: 2025-05-26 11:02 GMT

ലണ്ടന്‍: നമ്മള്‍ എല്ലാവരും ഏറ്റവും ഭയപ്പെടുന്ന രോഗങ്ങളില്‍ ഒന്നാണ് അല്‍ഷിമേഴ്സ്. മനുഷ്യന്റെ ഓര്‍മ്മാശക്തിയെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം തുടര്‍ന്നുള്ള രോഗിയുടെ ജീവിതത്തെ ദുസഹമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച പരിശോധനയും മറ്റും നടക്കുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടു പിടിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ രോഗം വരാനുള്ള സാധ്യത കണ്ടു പിടിക്കാനുള്ള സംവിധാനം ഇപ്പോള്‍ തയ്യാറാക്കിയിരിക്കുകയാണ്. തലച്ചോറിന്റെ പുറംപാളിയായ കോര്‍ട്ടിക്കല്‍ മേഖലയിലെ അതിസൂക്ഷ്മമായ മാറ്റങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ കഴിയും.

തലച്ചോറിന്റെ കോശഘടന വിശകലനം ചെയ്യുന്ന സ്‌കാനുകളുടെ പരമ്പരയിലൂടെ ഡോക്ടര്‍മാര്‍ക്ക് തലച്ചോറിലെ മാറ്റങ്ങള്‍ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും. സാധാരണയായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ. പുതിയ ഉപകരണം

അല്‍ഷിമേഴ്സ് രോഗത്തിനെതിരായ പോരാട്ടത്തില്‍ നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓക്സ്ഫോര്‍ഡ് ബ്രെയിന്‍ ഡയഗ്നോസ്റ്റിക്സാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

യു.കെയില്‍ ഈ ഉപകരണം ഇതു വരെ രോഗികളില്‍ പരീക്ഷിക്കുന്നതിനായി ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ അമേരിക്കയില്‍ ഈ ഉപകരണം ഉപയോഗിക്കുന്നതിനായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അനുമതി നല്‍കിയിരുന്നു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ള ഓക്സ്ഫോര്‍ഡ് ബ്രെയിന്‍ ഡയഗ്നോസ്റ്റിക്സ് സ്ഥാപിച്ചത് ഓക്സ്ഫോര്‍ഡിലെ മുന്‍ ന്യൂറോ സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്റ്റീവന്‍ ചാന്‍സും ബ്രെയിന്‍ ഇമേജിംഗിലെ പ്രമുഖ വിദഗ്ദ്ധനായ പ്രൊഫസര്‍ മാര്‍ക്ക് ജെന്‍കിന്‍സണും ചേര്‍ന്നാണ്.

അമ്പത് വയസിന് മുകളിലുള്ള ഇരുപത് ശതമാനത്തോളം പേര്‍ക്കാണ് അല്‍ഷിമേഴ്സ് ബാധിക്കാന്‍ സാധ്യതയുള്ളത്. ഏതായാലും പുതിയ സംവിധാനം ഉപയോഗിച്ച് തലച്ചോറിന്റെ ആരോഗ്യം മനസിലാക്കാന്‍ കഴിയുമെന്നാണ് ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. അല്‍ഷിമേഴ്‌സ് റിസര്‍ച്ച് യുകെയിലെ പോളിസി മേധാവി ഡേവിഡ് തോമസ് പറയുന്നത് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിക്കുന്ന രോഗങ്ങളാണ് ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്നത് എന്നാണ്.

അതുകൊണ്ട് തന്നെ ഈ രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. യു.കെയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുത്ത ക്ലിനിക്കുകളില്‍ പ്രതിവര്‍ഷം അറുപതിനായിരം പൗണ്ട് ഫീസായി നല്‍കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന ലഭിക്കും. യു.കെയില്‍ ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം പേരെയാണ് അല്‍ഷിമേഴ്സ് ബാധിക്കുന്നത്.

Tags:    

Similar News