ദിയ കൃഷ്ണയുടെ ഓഫീസിലെ പണാപഹരണ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും; അന്വേഷണം മ്യൂസിയം പോലീസില്‍ നിന്നും മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചന; അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവു ലഭിച്ചതോടെ ജീവനക്കാര്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കണ്ടെത്തല്‍
ദിയ കൃഷ്ണയുടെ ഓഫീസിലെ പണാപഹരണ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും, മകള്‍ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 3 ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൃഷ്ണകുമാറിന്റെ പരാതിയിലെ കേസും, ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടു പോകല്‍ പരാതിയിലെ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പണാപഹരണം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും. ഇതോടെ അതിവേഗത്തില്‍ കേസിന് പിന്നിലെ വസ്തുതകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
മ്യൂസിയം പൊലീസാണ് നിലവില്‍ കേസുകള്‍ അന്വേഷിച്ചിരുന്നത്. കേസ് അന്വേഷിക്കുന്നതില്‍ മ്യൂസിയം പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയില്‍ സജീവമായി നില്‍ക്കുന്ന സ്റ്റേഷനാണ് മ്യൂസിയം സ്റ്റേഷന്‍. ഈ തിരക്കുകള്‍ക്കിടയില്‍ കേസുകള്‍ കാര്യമായി അന്വേഷിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും സൂചനയുണ്ട്.
അതേ സമയം സാമ്പത്തിക തിരിമറി കേസില്‍ ചോദ്യം ചെയ്യലിനായി 'ഒ ബൈ ഒസി'യിലെ മൂന്ന് ജീവനക്കാരും ഹാജരായിരുന്നില്ല. മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്ന് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് പേരും സ്റ്റേഷനില്‍ എത്തുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തിങ്കളാഴ്ച വീട്ടില്‍ എത്തിയ പൊലീസിന് ജീവനക്കാരികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഇതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് വ്യക്തമായി.
ഡിജിറ്റല്‍ തെളിവുകള്‍ ജീവനക്കാര്‍ക്ക് എതിരായി വന്നതോടെയാണ് യുവതികള്‍ മുങ്ങിയത് എന്നാണ് വിവരം. ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങള്‍ ജീവനക്കാരില്‍ നിന്ന് അടിയന്തരമായി പൊലീസിന് അറിയേണ്ടതുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ പണം മാറ്റിയതായാണ് പൊലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിയ കൃഷ്ണയ്‌ക്കെതിരെ ജീവനക്കാരികള്‍ നല്‍കിയത് കൗണ്ടര്‍ പരാതി മാത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് തെൡവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അറസ്റ്റു നടപടികള്‍ ഭയന്നത് ജീനവക്കാരികള്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കടയിലെ മൂന്നു ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. വലിയ പണതട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും തന്നെ വ്യ്ക്തമായത്. 2024 ജനുവരി മുതല്‍ കഴിഞ്ഞ മെയ് മാസം വരെയുള്ള ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. അതിനാല്‍ കടയിലെ ആഭരണങ്ങള്‍ വിറ്റു കിട്ടിയ പണം ഇവര്‍ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകള്‍ ദിയ കൃഷ്ണന്റെയും പരാതിയില്‍ ശരിയുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. എങ്കിലും അറസ്റ്റ് പോലുള്ള തുടര്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. ഈ ഓഡിറ്റിംഗിലാകും യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരിക.
അക്കൗണ്ടിലെത്തിയതില്‍ ഭൂരിഭാഗം തുകയും ഇവര്‍ പിന്‍വലിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചതെന്നാണ് ജീവനക്കാര്‍ ആദ്യം പറഞ്ഞത്. ജീവനക്കാരികള്‍ അവരുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി നല്‍കിയിട്ടുമുണ്ട്. ക്യു.ആര്‍. കോഡ് വഴി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത്. രണ്ടു പേരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു. ജീവനക്കാരിയായ വിനീതയുടെ അക്കൗണ്ടില്‍ എത്തിയത് 25 ലക്ഷം രൂപയും, മറ്റൊരാളായ ദിവ്യയുടെ അക്കൗണ്ടില്‍ എത്തിയത് 35 ലക്ഷം രൂപയുമാണ്.
അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പൊലീസ് ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവനക്കാരായ മൂന്നു പേര്‍ ചേര്‍ന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ജി. കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. തേസമയം ആരോപണങ്ങളെല്ലാം ബൂമറാങ്ങായതോടെ പ്രതികള്‍ ഒളിവില്‍ പോയത്.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിയ കൃഷ്ണ, പിതാവും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍, സുഹൃത്ത് സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ചൂണ്ടിക്കാട്ടി ദിയ കൃഷ്ണയും പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. സംഭവം ചര്‍ച്ചയായതോടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. 63 ലക്ഷം രൂപയാണ് ജീവനക്കാരികള്‍ ദിയയുടെ ഓഫീസില്‍ നിന്നും ജീവനക്കാരികള്‍ തട്ടിയെടുത്തത്.