ചൈനാ പേടിയില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാത്ത ഇറാന്‍! പശ്ചിമേഷ്യയില്‍ പ്രതിസന്ധിയായപ്പോഴും ഇന്ത്യയ്ക്ക് ആശങ്ക വന്നില്ല; ഭൗമോപരിതലത്തില്‍ നിന്നും 90 മീറ്റര്‍ താഴ്ചയില്‍ കിലോമീറ്ററുകളോളം നീളത്തിലുള്ള കരിങ്കല്‍ അറകള്‍ക്കുള്ളത് 30 നില കെട്ടിടത്തിന്റെ ആഴം; ഇന്ധനത്തിന് വേണ്ടിയുള്ള പ്ലാന്‍ ബിയില്‍ ഇനിയും മാറ്റങ്ങള്‍ വരും; പേര്‍ഷ്യന്‍ കടലിടുക്ക് ഒഴിവാക്കിയുള്ള വ്യാപാരപാതയിലേക്ക് ഇന്ത്യ കണ്ണിടുമ്പോള്‍

Update: 2025-06-25 03:05 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തീര്‍ന്നു. ഇസ്രയേലും ഇറാനും കഴിഞ്ഞ രാത്രി മിസൈലുകള്‍ പരസ്പരം വര്‍ഷിച്ചില്ല. അമേരിക്ക എല്ലാം നിരീക്ഷിച്ചു. പ്രശ്‌നം തീരുന്നുവെന്നാണ് സൂചന. പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും തന്ത്രപ്രധാന ഹോര്‍മൂസ് കടലിടുക്കില്‍ തടസം നേരിടുകയും ചെയ്താല്‍ ലോകത്തെ ഇന്ധന വിതരണം ആകെ ആശങ്കയിലാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതും യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുന്നതിന് കാരണമായി. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത് തകിടം മറിക്കുമായിരുന്നു. അങ്ങനെയാണ് അമേരിക്ക വിട്ടു വീഴ്ചയ്ക്ക് തയ്യാറായത് എന്നാണ് സൂചന.

അതിനിടെ എന്ത് പ്രശ്‌നമുണ്ടായാലും ഇന്ത്യ സേഫ് ആണെന്നാണ് സൂചന. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, യു.എസ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എണ്ണ കൂടുതലായി വാങ്ങാനാണ് ഇന്ത്യയുടെ ആലോചന. പേര്‍ഷ്യന്‍ കടലിടുക്ക് ഒഴിവാക്കിയുള്ള വ്യാപാരപാതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. ഒരു രാജ്യത്തില്‍ നിന്ന് മാത്രം വാങ്ങാതെ വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ തന്ത്രമാണ് ഇതിന് കാരണം. നിലവില്‍ ഇന്ത്യയിലേക്കുള്ള പെട്രോളിയം ടാങ്കറുകളുടെ ഭൂരിഭാഗവും ഹോര്‍മൂസ് കടലിടുക്ക് വഴിയല്ല രാജ്യത്തേക്ക് എത്തുന്നത്. ഇതിന് പുറമെ അടിയന്തര ആവശ്യത്തിനായി രാജ്യത്തിന്റെ മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും ഒരുക്കിവെച്ചിട്ടുണ്ട്.

70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ എല്ലാസമയത്തും ഇന്ത്യയിലുണ്ട്. ഇതിന് പുറമെയാണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും സജ്ജം. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രങ്ങള്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്.

ഭൗമോപരിതലത്തില്‍ നിന്നും 90 മീറ്റര്‍ താഴ്ചയില്‍ കിലോമീറ്ററുകളോളം നീളത്തിലുള്ള കരിങ്കല്‍ അറകളിലാണ് എണ്ണ സൂക്ഷിക്കുന്നത്. 30 നില കെട്ടിടത്തിന്റെ ആഴത്തിലാണ് ഈ അറകളുള്ളത്. രാജ്യത്തിന് ആവശ്യമായി വരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 80 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് ഇന്ത്യ കണ്ടെത്തുന്നത്. പ്രതിദിനം 5 മില്യന്‍ ബാരല്‍ എണ്ണയാണ് ഇന്ത്യക്ക് ആവശ്യമായി വരുന്നത്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇന്ത്യയുടെ എണ്ണവാങ്ങിയിരുന്നത്. ഇന്ന് നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നം വാങ്ങുന്നു.

ഏപ്രില്‍-മെയ് മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങിയത് റഷ്യയില്‍ നിന്നാണൈന്ന് വ്യക്തം. ആകെ ഇറക്കുമതി ചെയ്തതിന്റെ 39 ശതമാനമാണിത്. യുക്രെയിന്‍ യുദ്ധത്തോടെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിലയിടിച്ചിരുന്നു. ഇത് ഇന്ത്യ അവസരമാക്കി മാറ്റി. ജൂണിലും റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ സജീവമാണ്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ്.എ, നൈജീരിയ, അങ്കോള, കുവൈത്ത്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.

ഖത്തറിലെ അമേരിക്കന്‍ സൈനിക ബേസുകളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിട്ടും എണ്ണവില കുതിച്ചില്ലെന്ന് മാത്രമല്ല വലിയ തോതില്‍ ഇടിയുകയും ചെയ്തു. ഖത്തറിലെ ഇറാന്‍ ആക്രമണത്തോട് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം തന്നെയാണ് എണ്ണവില കുതിച്ചുയരാതിരിക്കാന്‍ പ്രധാന കാരണം. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്‍ അവരുടെ എല്ലാ അമര്‍ഷവും തീര്‍ത്തു കാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ കുറിച്ചു.

യു.എസിനെതിരേ പ്രതികാരം ചെയ്യാന്‍ തിരിച്ചടിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇറാന്‍ ഖത്തറിലെ ക്യാംപ് ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ സമാധാനത്തിനായി സന്ധി ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണവും സമാധാനം പുലരുമെന്ന സൂചനയായിട്ടാണ് കരുതുന്നത്. രാജ്യാന്തര എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്‍ പാര്‍ലമെന്റും ഇതിന് പിന്തുണ നല്കിയിരുന്നു. എന്നാല്‍ ഹോര്‍മൂസ് പാതയില്‍ തടസം സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ നീക്കം നടത്തരുതെന്ന് സൗഹൃദ രാഷ്ട്രമായ ചൈനയുടെ മുന്നറിയിപ്പും ഇറാനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

ചൈനയിലേക്കുള്ള എണ്ണവിതരണത്തില്‍ തടസമുണ്ടാകാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. റഷ്യയും ചൈനയും അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് ഇറാന് പ്രസ്താവനകളിലൂടെയെങ്കിലും പിന്തുണ നല്കുന്നുള്ളൂ.

Similar News