പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍

Update: 2024-10-18 15:13 GMT

പത്തനംതിട്ട : പതിനാറുകാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ ചിറ്റാര്‍ പോലീസ് പിടികൂടി.

മൈലപ്ര ചീങ്കല്‍തടം സ്വദേശി അതുല്‍ (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 13 ന് ഉച്ചയ്ക്ക് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്നും, ഇയാള്‍ ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

ഇന്നലെ പത്തനംതിട്ട വനിതാസെല്ലില്‍ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, പത്തനംതിട്ട പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ചിറ്റാര്‍ പോലീസിന് കൈമാറുകയും, പ്രതിക്കെതിരെ ബലാല്‍സംഗത്തിനും, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും ചിറ്റാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിനെ ചീങ്കല്‍തടത്തില്‍ നിന്നും ഉടനടി പിടികൂടി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു, തുടര്‍ന്ന് ഇന്നുരാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ കുറ്റസമ്മതമൊഴി പോലീസ് രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്ഥിരം മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി, 12 ഫോണുകള്‍ കണ്ടെടുത്തു. കഴിഞ്ഞയാഴ്ച്ച പിടികൂടി റിമാന്‍ഡ് ചെയ്യപ്പെട്ട സ്ഥിരം മൊബൈല്‍ ഫോണ്‍ മോഷ്ടാവിന്റെ വീട്ടില്‍ നിന്നും 12 ഫോണുകള്‍ കോയിപ്രം പോലീസ് കണ്ടെടുത്തു. ഇലവുംതിട്ട പ്ലാന്തോട്ടത്തില്‍ റിനു റോയി (31)യുടെ വീട്ടില്‍ നിന്നാണ് ഇന്നലെ പോലീസ് ഇവ കണ്ടെത്തിയത്. അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തുന്നവരുടെ മൊബൈല്‍ ഫോണുകളാണ് സ്ഥിരമായി ഇയാള്‍ മോഷ്ടിച്ചുകൊണ്ടിരുന്നത്. ഈ വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നുതന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടിയിരുന്നു.

പ്രതിക്കെതിരെ കോയിപ്രം പോലീസ് അന്ന് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതി കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്. പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. പുരയിടത്തിലെ തെങ്ങിലെ തേങ്ങ വെട്ടിനശിപ്പിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെ മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആലപ്പുഴ കുറത്തിയാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. പോലീസ് സംഘത്തില്‍ എസ് ഐ പി സുരേഷ് കുമാര്‍, എസ് സി പി ഓമാരായ ഷെബി, അഭിലാഷ് കുമാര്‍, സുരേഷ്, സി പി ഓ രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News