പ്രണയം നടിച്ച് പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രേഖകള്‍ കൈവശപ്പെടുത്തി; 36 കാരന്‍ അറസ്റ്റില്‍

പ്രണയം നടിച്ച് പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

Update: 2024-10-21 16:21 GMT

തിരുവല്ല: പതിനേഴുകാരിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. ഇരവിപേരൂര്‍ വള്ളംകുളം പുത്തന്‍ പറമ്പില്‍ വീട്ടില്‍ നിന്നും കവിയൂര്‍ കോട്ടൂര്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍ പറമ്പില്‍ അനീഷ്‌കുര്യന്‍ (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്. കുട്ടി പഠിക്കാന്‍ പോയപ്പോള്‍ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ട് പോയി ഇയാളുടെ അമ്മയുടെ വെങ്കോട്ടയിലെ വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ കൈക്കലാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് പോലീസില്‍ കുട്ടി മൊഴിനല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം പ്രതിക്കായുള്ള തെരച്ചില്‍ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഞാലിക്കണ്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും, തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. പ്രതി കൈവശപ്പെടുത്തിയ രേഖകള്‍ റാന്നി അങ്ങാടി പേട്ടയിലെ വ്യക്തിയുടെ കടമുറിക്കുള്ളില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News